
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാർട്ടിയിൽ ഗൗരവപൂർണമായ ചർച്ചയും വിമർശനവും നടത്തിയേ മുൻപോട്ട് പോകാൻ സാധിക്കു. ഈ സാഹചര്യം ഉപയോഗിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. മാധ്യമങ്ങള്‍ ചര്‍ച്ച നടത്തി വിധി പ്രസ്‍താവിക്കുകയാണ്. പാര്‍ട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ടുമായി ബന്ധപ്പട്ട അഴിമതി ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. റിസോര്‍ട്ടിൽ നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും ഇപി പാര്‍ട്ടിയെ ധരിപ്പിച്ചു. 12 വര്‍ഷമായി മകൻ ബിസിനസ് ചെയ്യുന്നു, അതിന്‍റെ വരുമാനമാണ് നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപമിറക്കിയത്. അത് റിട്ടയര്‍മെന്‍റ് ആനുകൂല്യമടക്കം ഇതുവരെയുള്ള സമ്പാദ്യമാണ്. ഇരുവര്‍ക്കും ഔദ്യോഗിക സ്ഥാനം ഇല്ലാത്തതിനാൽ പാര്‍ട്ടിയെ അറിയിച്ചില്ല. ബാക്കി കാര്യങ്ങൾ മിക്കവര്‍ക്കും അറിവുള്ളതാണെന്നും ഇപി പറഞ്ഞതോടെ ചോദ്യവും പറച്ചിലും ഇല്ലാതെ കാര്യങ്ങളിൽ വ്യക്തതയായി. അടുത്ത സംസ്ഥാന സമിതിയിൽ ഇപി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും, തുടര്‍ ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക.