ഇന്ധന വില: തീവെട്ടിക്കൊള്ളയെന്ന് എംഎ ബേബി, കേന്ദ്രം പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്നെന്ന് വിജയരാഘവൻ

By Web TeamFirst Published Jun 30, 2021, 5:15 PM IST
Highlights

സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 25 ലക്ഷം പേരെ അണിനിരത്തി ഇടതുമുന്നണി നടത്തുന്ന പ്രതിഷേധം തുടങ്ങി

ദില്ലി: കുത്തകകൾക്ക് തടിച്ച് കൊഴുക്കാനുള്ള സാമ്പത്തിക നയമാണ് കോൺഗ്രസിന്റെയും ബിജെപിയുടേതുമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇന്ധന വില വർധന പട്ടാപ്പകൽ നടക്കുന്ന തീവെട്ടിക്കൊള്ളയാണ്. കോൺഗ്രസും ബിജെപിയും അനിയൻ ബാവ, ചേട്ടൻ ബാവ പോലെയാണ്. ഇന്ധന വില വർധിച്ചിട്ടും കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടാതിരുന്നത് കിറ്റ് വിതരണം ഫലപ്രദമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നിലപാടിലാണ് 100 രൂപയ്ക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രസർക്കാരിന് പണത്തിന്റെ ബുദ്ധിമുട്ട് വരുമ്പോൾ ഇന്ധന വില വർധിപ്പിക്കുന്ന രീതിയാണ്. പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന നടപടിയാണിത്. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് പെട്രോൾ വിൽക്കുന്നത് ഇന്ത്യയിലാണ്. കേന്ദ്ര ധനമന്ത്രിയുടെ ഉത്തേജക പാക്കേജിൽ എന്തെങ്കിലും നാട്ടിൽ കിട്ടുമോയെന്നും എ.വിജയരാഘവൻ ചോദിച്ചു.

തൃശ്ശൂരിൽ എൽഡിഎഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎ ബേബി. ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമല്ല പെട്രോളിന്റെയും ഡീസലിന്റെയും വില. കഴിഞ്ഞ ആറ് മാസക്കാലം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിച്ചു. കേരളത്തിലെ ജനത്തിന് വിലക്കയറ്റം കുറച്ചേ അനുഭവിക്കേണ്ടി വരുന്നുള്ളൂ. അത് കേരളത്തിലെ ഇടത് സർക്കാർ കിറ്റ് വിതരണം ചെയ്യുന്നത് കൊണ്ടാണ്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കിട്ടുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്. സൈക്കിൾ സവാരി നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിഷേധിച്ചത് നല്ല കാര്യം തന്നെയാണ്.  കേന്ദ്രം ഒരു നയത്തിന്റെ ഭാഗമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്ന രീതിയിൽ നിന്ന് മാറ്റി, കമ്പോളങ്ങൾക്ക് പെട്രോളിന്റെ വില നിർണയാധികാരം നൽകിയത് കോൺഗ്രസാണ്. ഡീസലിന്റെ വില കൂടി നിശ്ചയിക്കാനുള്ള അധികാരം ബിജെപി സർക്കാരും നൽകി. കോൺഗ്രസും ബിജെപിയും അനിയൻ ബാവ ചേട്ടൻ ബാവ പോലയാണ്. കുത്തകകൾക്ക് തടിച്ച് കൊഴുക്കാനുള്ള സാമ്പത്തിക നയമാണ് ഇരുകൂട്ടരുടേതും. അത് പെട്രോളിയം നയത്തിൽ തന്നെ വ്യക്തമാണ്. സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 25 ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിഷേധം നടക്കുന്നത്. 

click me!