
കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി ജനറൽ സെക്രട്ടറി പദവിക്ക് ചേർന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അക്കാര്യത്തിൽ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണ്. അദ്ദേഹത്തെ കാറിൽ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണ്. അന്ന് മുഖ്യമന്ത്രി കാറിൽ കയറ്റിയില്ലെങ്കിൽ അതും വിവാദമായേനെയെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട് മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംഎ ബേബി.
പേരാമ്പ്ര വിഷയത്തിൽ ടിപി രാമകൃഷ്ണൻ നടത്തിയ പരാമർശം മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടണം. നടത്തപ്പെട്ട പ്രതികരണം തന്റെ അറിവൊടെയല്ല എന്നാണ് അദ്ദേഹം പറയുന്നത്. മതമാണ് മതമാണ് പ്രശ്നം എന്നൊരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടിൽ നടക്കുന്നുണ്ട്. എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല. ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഏതെങ്കിലും പാർട്ടി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചാൽ, സ്വഭാവ ശുദ്ധിയില്ലാത്ത വോട്ട് സ്വീകരിക്കരുതെന്നു പറയുന്നത് ബിജെപിയുമായി ബന്ധം ഉണ്ടാക്കിയവരാണ്. എസ്ഡിപിഐയുടെ പല പ്രവർത്തനവും ആർഎസ്എസിന്റെ അജണ്ടകൾക്ക് ന്യായീകരണമാകുന്നതാണെന്നും ജമാ അത്തെ ഇസ്ലാമി അതിനേക്കാൾ കൂടുതൽ ആർഎസ്എസിനു സഹായകമാകുന്ന സമീപനം സ്വീകരിക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
എൽഡിഎഫിന്റെ പ്രകടന പത്രിക പ്രവർത്തന പത്രികയാണ്. ബിജെപിക്കു കേരളത്തിലെ പ്രകടന പത്രികയിൽ എന്തും പറയാം. യുഡിഎഫ് നേരിടുന്നത് അസ്തിത്വ പ്രതിസന്ധിയാണ്. ലീഗിൽ ആഭ്യന്തര പ്രശ്നം നടക്കുകയാണ്. വനിതാ ലീഗ് ജനറൽ സെക്രട്ടറി രാജി വെച്ചു. ന്യൂനപക്ഷം എൽഡിഎഫിൽ നിന്നും അകന്നു പോകണം എന്ന തരത്തിൽ ആഖ്യാനം ചമക്കുകയാണ്. ബിജെപി ഡീൽ എന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിൽ യുഡിഎഫ് ബിജെപി ഡീൽ നടന്നിരുന്നു. ജനസംഘകാലം മുതൽ കോൺഗ്രസ് ബന്ധം ഉണ്ടാക്കിയിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിലെ രണ്ടു പഞ്ചായത്തുകളിൽ യുഡിഎഫ്- ബിജെപിയും, എൻഡിഎ ഘടകകക്ഷിയുമായി ചേർന്ന് ഭരിക്കുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾക്ക് എവിടെയെങ്കിലും ഭീഷണി ഉണ്ടായാൽ അത് എതിർത്ത സർക്കാരുകളാണ് എൽഡിഎഫ് സർക്കാരുകൾ. രാജീവ് ഗാന്ധി ആർഎസ്എസുമായി ഡീൽ ഉണ്ടാക്കിയിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam