
കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇന്ന് തീരുമാനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് യാത്ര ചെയ്യാനാകുമോ എന്നതിൽ വ്യക്തത വരൂ. രാവിലെ ഈ പരിശോധനക്ക് ശേഷമാണ് യാത്രയിൽ തീരുമാനമെടുക്കൂ. വിചാരണ തടവുകാരനായ മഅദനി പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ആണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്.
മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചിരുന്നു. മഅദനിക്ക് ഇന്നലെയും ബിപി കുറഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വിഎം അലിയാർ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല മഅദനിയുള്ളത്. ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്നലെ യാത്ര മാറ്റി വെക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശം; മഅ്ദനി ഇന്ന് അൻവാർശേരിയിലേക്കില്ല
തിങ്ങളാഴ്ച്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.