
പാലക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മധു മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലെന്നും നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
മജിസ്റ്റീരിയൽ റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചു. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോർജിൻ്റെ നേതൃത്വത്തിൽ 2018 ൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു.
വിവിധ മോഷണക്കേസുകളിൽപ്പെട്ട മധുവിനെ പിടികൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അഡീഷനൽ എസ് ഐ പ്രസാദ് വർക്കിയുടെ നേതൃത്വത്തിൽ പൊലീസ് മുക്കാലിയിലെത്തിയത്. മധുവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ മധുവിന്‍റെ ദേഹത്ത് നോക്കിയാൽ കാണാവുന്ന പരിക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല.
മുക്കാലിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മധു ഛർദിക്കുകയും അവശനാകുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയായ അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ 4.15 ന് മധുവിനെ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മധു മരിച്ചതായി പരിശോധിച്ച ഡോക്ടർ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ ജെറോമിക് ജോർജിനെ അടുത്തയാഴ്ച വിസ്തരിക്കും. മറ്റൊരു മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എം രമേശിനെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ റിപ്പോർട്ടിലും സമാനമായ കണ്ടെത്തലാണ് ഉണ്ടായിരുന്നത്. മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക - ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്നായിരുന്നു മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയിലും ആവർത്തിച്ചത്. പീഡനം ഏറ്റതിന്‍റെ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam