
കോഴിക്കോട്: മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ധീര രക്തസാക്ഷിയായിട്ട് ഇന്ന് 12 വർഷം. താജ്ഹോട്ടലിൽ ഭീകരർ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ ടൊർണാഡോ ദൗത്യത്തിനിടെയാണ് സന്ദീപ് രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു മുംബൈ ഭീകരാക്രമണം.
ഓപ്പറേഷൻ ടൊർണാഡോ കമാൻഡോ സംഘത്തെ ധീരമായി നയിച്ച സന്ദീപ് 14 പേരുടെ ജീവൻ രക്ഷിച്ചു. സൈനിക നടപടിക്കിടെ പരിക്കേറ്റ സഹസൈനികനെ അപകടമുഖത്തുനിന്ന് നീക്കി സുരക്ഷിതനാക്കിയ സന്ദീപ് ഭീകരരുടെ തോക്കിൻമുമ്പിൽ പെട്ടു. ആരും തന്റെകയടുത്തേക്ക് വരരുതെന്ന് നിർദ്ദേശം നൽകിയശേഷം ഭീകരരെ നേരിടാനായി വീണ്ടും കുതിച്ചു. നിമിഷങ്ങൾക്കകം സന്ദീപ് വെടിയേറ്റുവീണു. ഗുരുതര പരിക്കേറ്റ സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങി.
2009 ൽ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി നാടിന്റെൽ ധീരപുത്രനെ ആദരിച്ചു. പന്ത്രണ്ടാം ഓർമദിവസം പിന്നിടുമ്പോൾ സന്ദീപ് ഉണ്ണികൃഷ്ണന്റൊ ജീവിതവും പോരാട്ടവും ചലച്ചിത്രമാവുന്നു എന്ന വാർത്തയും പുറത്തുവരുന്നു. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്ത മേജർ എന്ന് പേരിട്ട സിനിമ അടുത്ത വർഷം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ മേജർ സന്ദീപിന്‍റെ മരണമില്ലാത്ത ഓർമകൾക്ക് മുന്നില്‍ ആദരമര്‍പ്പിക്കുകയാണ് രാജ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam