
മലപ്പുറം: 42കാരിയായ വളാഞ്ചേരി സ്വദേശിനിക്കാണ് നിപ ബാധയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്നലെ നിപ സംശയിച്ചതോടെ നിപ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മോനോക്ലോണ ആന്റിബോഡി രോഗിക്ക് നൽകാൻ തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കോൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹൈ റിസ്ക് ആയ 7 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എന്നാൽ ആദ്യഘട്ട പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആണ്. പ്രദേശത്തെ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗി വീട്ടിൽ നിന്ന് അധികം പുറത്തോട്ട് പോയിട്ടില്ല . വളാഞ്ചേരി നഗരസഭയിൽ ഫീവർ സർവലൈൻസ് നടത്തും. രോഗ പ്രതിരോധത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ചു. രോഗ പകർച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. എന്റെ കേരളം മേളയിൽ എത്തുന്നവർ മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും വീണ ജോർജ് പറഞ്ഞു.
രോഗബാധയായ സ്ത്രീ വെന്റിലേറ്ററിൽ ആണ്. ഇവരെ പരിചരിച്ചവർക്ക് പനി ഉണ്ടെങ്കിലും പരിശോധന ഫലം നെഗറ്റീവ് ആണ്. ഉറവിടം സംബന്ധിച്ച് ചില സംശയങ്ങൾ ഉണ്ട്. സാമ്പിൾ ശേഖരിച്ച് ഭോപ്പാൽ ലാബിലേക്ക് അയക്കും. ഒന്നാം തീയതിയാണ് വളാഞ്ചേരി ആശുപത്രിയിൽ എത്തിയത്. ഇൻക്യുബേറ്റ് ചെയ്തത് രണ്ടാം തീയതിയാണെന്നും മന്ത്രി പറഞ്ഞു.
പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവാകുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam