രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം. അതേ സമയം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എൽഡി എഫ് കൺവീനർ ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ മാറ്റങ്ങളുണ്ടാകില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു

09:46 PM (IST) Dec 29
സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
09:45 PM (IST) Dec 29
തമിഴകത്തിന് കരുത്തും കരുതലും ആയിരുന്ന ക്യാപ്റ്റന് വികാരനിർഭര യാത്രാമൊഴി. പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്കാരം ചെന്നൈയിൽ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാരം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബീച്ചിലെ അയലൻഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടിൽ എത്തിച്ചത്
09:44 PM (IST) Dec 29
തൃശൂർ പൂരം പ്രതി സന്ധി പരിഹരിച്ചു. എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്‍റെ തറവാടക തർക്കം രാഷ്ട്രീയ പ്രതിസന്ധിയായി തിരിച്ചടിക്കും എന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി തന്നെ യോഗം വിളിച്ച് വിട്ടുവീഴ്ചയ്ക്ക് തയാറായത്. രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നിലപാട് തളളിയാണ് കഴിഞ്ഞ വർഷം നൽകിയ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. തുക സംബന്ധിച്ച തർക്കത്തിൽ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചർച്ച തുടരും.
09:44 PM (IST) Dec 29
ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന അറ്റകുറ്റപണികളെതുടര്‍ന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്തുനിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം - ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) ഡിസംബർ 30നും ജനുവരി ആറിനുമുള്ള സർവീസ് റദ്ദാക്കി. ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീൻ - എറണാകുളം എക്സ്പ്രസും (12646) റദ്ദാക്കി. ജനുവരി ഒന്നിലെയും എട്ടിലെയും ബറൗണി- എറണാകുളം എക്സ്പ്രസും (12521) ജനുവരി അഞ്ചിലെയും പന്ത്രണ്ടിലെയും എറണാകുളം -ബറൗണി എക്സ്പ്രസും (12522) റദ്ദാക്കി.
06:40 PM (IST) Dec 29
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 95 വർഷം തടവും 2,25,000 രൂപ പിഴയും. കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (പോക്സോ) ആണ് ശിക്ഷ വിധിച്ചത്. 13 വയസ്സുള്ള മകളെ 2018 മുതൽ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 ജനുവരിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അടക്കമുള്ള വിവിധ വകുപ്പുകളിലാണ് 95 വർഷം തടവും പിഴയും ജഡ്ജി പി എസ് നിഷി വിധിച്ചത്.
06:26 PM (IST) Dec 29
പുതിയ മന്ത്രിമാരായി കെബി ഗണേഷ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനമായി. രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ നിലവിലെ മന്ത്രി വിഎന്‍ വാസവന് കൂടുതലായി ഒരു വകുപ്പിന്‍റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഗവര്‍ണര്‍ അംഗീകരിച്ച പട്ടികയാണിപ്പോള്‍ പുറത്തുവന്നത്. മന്ത്രി കെബി ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ച പ്രകാരം ഗതാഗത വകുപ്പ് തന്നെയാണ് നല്‍കിയത്. സിനിമ വകുപ്പ് കൂടി അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. അതേസമയം, രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കിയില്ല. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്ഥ വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കിയത്. വിഎന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കിയിട്ടുണ്ട്.
05:57 PM (IST) Dec 29
മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നും വ്യക്തമാക്കിയായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം. ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന ഏതു വകുപ്പും നല്ലരീതിയില്‍ കൈകാര്യം ചെയ്യും. ഏതു വകുപ്പാണെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
05:21 PM (IST) Dec 29
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കെ.ബി ഗണേഷ് കുമാറിന്‍റെയും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് രാജ്ഭവനില്‍ ഇന്ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.
05:20 PM (IST) Dec 29
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായ സത്കാരത്തില്‍ പങ്കെടുത്തത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചായ സത്കാരത്തില്‍നിന്നും വിട്ടുനിന്നുകൊണ്ടുള്ള അസാധാരണ നടപടി മുഖ്യമന്ത്രിയില്‍നിന്നും മന്ത്രിമാരില്‍നിന്നുമുണ്ടായത്. അതേസമയം, പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനും രജിസ്ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കുമെന്നുമാണ് സൂചന
11:24 AM (IST) Dec 29
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേർക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു.
11:23 AM (IST) Dec 29
ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് നീക്കം. ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്നതിലും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്.
11:23 AM (IST) Dec 29
മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം.
09:30 AM (IST) Dec 29
വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം. വീട് വളഞ്ഞ പൊലീസ് അതിസാഹസികമായി പ്രതികളെ കീഴടക്കി. ഇവിടെ നിന്ന് വൻ മയക്കുമരുന്ന് ശേഖരവും പിടികൂടി. നീലൻ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് സംഘം സിനിമാ സ്റ്റൈലിലാണ് പ്രതികളെ വളഞ്ഞിട്ട് പിടികൂടിയത്.
09:30 AM (IST) Dec 29
വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ടൗൺ പൊലീസിന്‍റെ പിടിയിലായി. പത്തിലധികം കേസുകളിൽ പ്രതിയായ 20കാരൻ ആസിഫാണ് വലയിലായത്. റെയിൽവെ ട്രാക്കിലൂടെ കണ്ണൂരിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഗട്ടൻ വളപ്പിലെ ആസിഫ്. ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലാണ് പ്രതിയായിട്ടുള്ളത്.
09:29 AM (IST) Dec 29
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്നു. സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട്.
09:29 AM (IST) Dec 29
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
06:31 AM (IST) Dec 29
ആവർത്തിച്ചുള്ള അന്താരാഷ്ട്ര സമ്മർദ്ദം അവഗണിച്ച് പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഇന്നലെ ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, അൽ മഗാസി പ്രദേശങ്ങളിൽ മാത്രം അമ്പത് പലസ്തീനികൾ വധിക്കപ്പെട്ടു. റഫയിലെ പാർപ്പിട സമുച്ഛയത്തിലടക്കം ഇസ്രായേൽ ആക്രമണം ഉണ്ടായി.
06:31 AM (IST) Dec 29
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടക്കും. സദസ്സ് വൻ വിജയമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പരാതികൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകും.