സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തെക്ക് - കിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി, മറ്റന്നാളോടെ ന്യൂനമർദ്ദമായി മാറും.

01:05 PM (IST) Nov 07
വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്ത സംരഭകനെ പൊലീസ് ബലമായി നീക്കി. സംരഭകന്‍ ഷാജിമോന്‍ ജോര്‍ജിനെയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് നീക്കിയത്. തുടര്‍ന്ന് അദ്ദേഹം റോഡില്‍ കിടന്ന് സമരം തുടര്‍ന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടായി കോട്ടയം മാഞ്ഞൂരിലെ പ്രവാസിയുടെ ദുരനുഭവം.
01:05 PM (IST) Nov 07
അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി. സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
01:01 PM (IST) Nov 07
മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലന്നും ഗവർണർ കുറ്റപ്പെടുത്തി. ഗവർണർമാർ ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടരുതെന്ന സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
11:24 AM (IST) Nov 07
ഛത്തീസ്ഗഡിൽ നിയസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ 9.93% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടി.
11:23 AM (IST) Nov 07
കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. അതേസമയം, ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
10:16 AM (IST) Nov 07
ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീടുവിട്ടിറങ്ങിയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ ആത്മഹത്യക്ക് അച്ചൻകോവിലാറ്റിൽ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വിന്‍റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അരുൺ ബാബുവിന്‍റെ ഭാര്യ ലിജി (അമ്മു)(25)യെ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
10:15 AM (IST) Nov 07
മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞത് മതിയായ രേഖകള്‍ ഹാജരാക്കത്തത് കൊണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്‍റ് കോമളവല്ലി വിശദീകരിച്ചു. ഫയർ, പൊലുഷൻ അടക്കം അഞ്ചു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ അടുത്ത നിമിഷം ഷാജിമോന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ കൊടുക്കുമെന്നാണ് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഉറപ്പ്. ഷാജിയോട് പ്രശ്നങ്ങളില്ലെന്നും ഇന്ന് മുതൽ നടത്താനിരിക്കുന്ന സമരം പിന്‍വലിച്ച് സര്‍ട്ടിഫിക്കറ്റുകളെത്തിച്ചാല്‍ എല്ലാ ആശയക്കുഴപ്പങ്ങളും തീര്‍ക്കാമെന്നും പ്രസിഡന്‍റ് പറയുന്നു.
10:14 AM (IST) Nov 07
അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിക്കുക. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
10:13 AM (IST) Nov 07
വിനോദ യാത്രക്കിടെ മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻ.കെ.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടൊളി ഷാരത്തുപറബിൽ ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് ദാരുണമായ മരണം സംഭവിച്ചത്.
10:13 AM (IST) Nov 07
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർ കടക്കെണിയിൽ. കൊച്ചി കോർപ്പറേഷനിൽ മാത്രം കുടിശ്ശിക നൂറ് കോടി രൂപ പിന്നിട്ടതോടെ പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് കരാറുകാർ. സർക്കാർ കുടിശ്ശികയും പ്ലാൻ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും താഴെത്തട്ടിൽ നിർമ്മാണപ്രവർത്തനങ്ങളെ സാരമായി ബാധിച്ച് തുടങ്ങി.
10:13 AM (IST) Nov 07
പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു.
10:12 AM (IST) Nov 07
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എംസി കമറുദ്ദീൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കാസർകോട്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പറയുന്നത്.
10:12 AM (IST) Nov 07
തലസ്ഥാനത്ത് പ്രതിഷേധിച്ച കെഎസ് യു വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണെന്ന ആരോപണവുമായി സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തക നെസിയ. 'വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണ്. ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദ്ദിച്ചത്. പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മർദ്ദിച്ചു. മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് എതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ എസ് യു പ്രവർത്തക നെസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
07:34 AM (IST) Nov 07
കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.
07:34 AM (IST) Nov 07
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.
07:34 AM (IST) Nov 07
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തെക്ക് - കിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി, മറ്റന്നാളോടെ ന്യൂനമർദ്ദമായി മാറും.