Published : Aug 02, 2024, 06:32 AM ISTUpdated : Aug 03, 2024, 07:17 AM IST

Malayalam News Highlight: തീരാനോവായി വയനാട്, ദുരന്തത്തിൽ മരണം 340 ആയി, തിരച്ചിൽ തുടരുന്നു

Summary

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.

Malayalam News Highlight: തീരാനോവായി വയനാട്, ദുരന്തത്തിൽ മരണം 340 ആയി, തിരച്ചിൽ തുടരുന്നു

07:15 PM (IST) Aug 02

മരണസംഖ്യ 340 ആയി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.

05:20 PM (IST) Aug 02

അതിരപ്പിള്ളി - മലക്കപ്പാറ യാത്രാ നിയന്ത്രണം തുടരും

തൃശൂര്‍ ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പല റോഡുകളിലും വെള്ളക്കെട്ടും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍,  അതിരപ്പിള്ളി - മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും ഓഗസ്റ്റ് 03, 04 തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. 

03:27 PM (IST) Aug 02

'വയനാടിന്‍റെ പുനർനിർമ്മിതിക്ക് ഉദാരമായി സംഭാവന നൽകണം'; പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. 

02:46 PM (IST) Aug 02

കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി

കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ അര അടികൂടി ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നതിനാലാണിത്. 
നിലവിൽ 1 / 2 അടിയായി ഉയർത്തിയ 2 ഷട്ടറുകളാണ് 1.00 അടി വരെ ഘട്ടം ഘട്ടമായി ഉയർത്തിയത്. മഴ തുടരുകയാണെങ്കിൽ, പരമാവധി ജല സംഭരണ നിരപ്പിൽ കൂടാതിരിക്കാൻ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൃഷ്ടി പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി

02:32 PM (IST) Aug 02

4 ജില്ലകളിൽ യെല്ലോ അലർട്ട്

മൂന്ന് ദിവസത്തേക്ക് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ആ​ഗസ്റ്റ് 4 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. Read More

02:31 PM (IST) Aug 02

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. Read More

02:31 PM (IST) Aug 02

തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

 

വയനാട്ടിൽ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.  

01:14 PM (IST) Aug 02

മൂന്ന് നദി സ്റ്റേഷനുകളിൽ മുന്നറിയിപ്പ്

അപകടരമായി ജലനിരപ്പ് ഉയരുന്ന പശ്ചാതലത്തിൽ മൂന്ന് നദി സ്റ്റേഷനുകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കരുവന്നൂർ പുഴയിലെ പാലകടവ് സ്റ്റേഷനിലും ഗായത്രി പുഴയിലെ കൊണ്ടാഴി സ്റ്റേഷനിലും കീച്ചേരി പുഴയിലെ കോട്ടപ്പുറം സ്റ്റേഷനിലുമാണ് കേന്ദ്ര ജലകമ്മീഷൻ യെല്ലോ അലർട്ട്പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്. 

12:23 PM (IST) Aug 02

നാലാം ദിവസം നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം

12:20 PM (IST) Aug 02

ചാലിയാറിൽ പരിശോധന തുടരുന്നു

വാഴക്കാട്, മാവൂര്‍ പൊലിസിൻറെ നേതൃത്വത്തിൽ ചാലിയാർ പുഴയിൽ പരിശോധന തുടരുകയാണ്. പന്തീരങ്കാവ്, ബേപ്പൂര്‍ മേഖലകളിൽ കോസ്റ്റ് ഗാര്‍ഡിൻറെ സഹായത്തോടെയും പരിശോധന നടക്കുകാണ്. മുക്കത്ത് ഡ്രോണ്‍ ഉപയോഗിച്ചും പരിശോധിക്കുന്നുണ്ട്. പുഴയോരത്തെ പൊന്തക്കാടുകളിലടക്കമാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ എളമരം മണന്തലക്കടവിൽ മൂന്ന് ബോട്ടുകളിൽ സേനാംഗങ്ങൾ തെരച്ചിലിലാണ്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവമ്പാടി, കോടഞ്ചേരിയിലും ബോട്ടിൽ പരിശോധന തുടരുന്നുണ്ട്.
 

12:18 PM (IST) Aug 02

മരണ സംഖ്യ 295

വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. മേപ്പാടി ആശുപത്രിയിലാണ് രണ്ട് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്നത്. നിലമ്പൂർ ആശുപത്രിയിൽ 2 മൃതദേഹങ്ങളുണ്ട്. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു. 105 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 279 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 206 പേരെ ഇപ്പോഴും കാണാനില്ലെന്ന് ഒദ്യോഗിക കണക്ക് പറയുന്നു. കാണാതായവരുടെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പരിശോധന നടത്തും. പടവെട്ടിക്കുന്നില്‍ വീട്ടില്‍ കുടുങ്ങിയ നിലയില്‍ നാലുപേരെ കണ്ടെത്തി.

11:49 AM (IST) Aug 02

ഒരു മൃതദേഹം കൂടി കണ്ടെത്തി

ചൂരൽമല വില്ലേജ് റോഡിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മാത്രം വില്ലേജ് റോഡ് ഭാഗത്ത് കണ്ടെത്തിയ രണ്ടാമത്തെ മൃതദേഹമാണ് ഇത്. ഇതോടെ ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയ ആകെ മൃതദേഹങ്ങളുടെ എണ്ണം 40 ആയി. ദുരന്തത്തിൽ ഇതുവരെയുള്ള മരണസംഖ്യ 295 ആയി ഉയർന്നു.

10:19 AM (IST) Aug 02

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.  പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും  മുകളിലായി ന്യുന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ്  ആഗസ്റ്റ് 02, 03  തീയതികളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

10:05 AM (IST) Aug 02

വീണ്ടും മഴ ശക്തമാകും

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും  മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

09:59 AM (IST) Aug 02

ഉരുൾപൊട്ടൽ ഭീഷണി: കുടുംബങ്ങളെ മാറ്റി

മാരാത്തുകുന്ന് അകമല ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 81 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ അവരെ തിരിച്ചെത്തിക്കില്ലെന്നും പ്രദേശത്തെക്കുറിച്ച് വിശദമായ പഠനത്തിന് നിർദ്ദേശം നൽകുമെന്നും കളക്ടർ അറിയിച്ചു.

09:35 AM (IST) Aug 02

ഒരു മൃതദേഹം കൂടി കണ്ടെത്തി

ചൂരൽ മലയിൽ ഒരു മൃതദേഹം കൂടെ കണ്ടെത്തി. വെള്ളാർ മല സ്കൂളിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.

09:16 AM (IST) Aug 02

മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു

വയനാട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു. ഇരവഴിഞ്ഞി പുഴ, ചാലിയാർ  എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധികളിൽ പുഴയിൽ പൊലീസ്  തിരച്ചിൽ നടത്തും. ഇതിനായി മുങ്ങൽ വിദഗ്ദരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്. ഇതിന് തയ്യാറുള്ളവർ മേൽപ്പറഞ്ഞ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുകയോ താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദുമായി ഫോണിൽ (നമ്പർ - 9497990122) ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമായ സഹായങ്ങൾ പോലീസ് നൽകും. 

09:02 AM (IST) Aug 02

അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ്

മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു.ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്‍റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

08:59 AM (IST) Aug 02

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ തുടരുന്നു

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കേരളത്തിൽ തുടരുകയാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടിൽ വിവിധ ഇടങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാവിലെ പത്തരയ്ക്ക് കോൺഗ്രസ് പ്രവർത്തകരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ഇന്നലെ ഉരുൾപൊട്ടൽ മേഖലയായ ചൂരൽ മലയിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു.
 

08:58 AM (IST) Aug 02

വയനാട് ദുരന്തം: ദുബായിൽ പ്രത്യേക പ്രാർത്ഥന

വയനാട് ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തകർക്കുമായി ദുബായിൽ കെഎംസിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. മരണപ്പെട്ടവർക്കായി  അബു ഹെയ്‍ലിലെ ഓഫീസിൽ  മയ്യിത്ത് നമസ്കാരവും നടന്നു.   മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന രക്ഷാപ്രവർത്തകരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി.   പ്രവാസികളെന്ന നിലയിൽ പുനരധിവാസത്തിനുള്ള ശ്രമങ്ങളും കെ.എം.സി.സി തുടങ്ങി. വയനാട്ടിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുംനേതാക്കളും പങ്കെടുത്തു. 

08:55 AM (IST) Aug 02

ഒരു സ്ത്രീയുടെ മൃതദേഹം കൂടെ കണ്ടെത്തി

മലപ്പുറം ചുങ്കത്തറ കൈപ്പിനിയിൽ ഒരു മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. ഇതോടെ ആകെ മരണ സംഖ്യ 292 ആയി.

08:54 AM (IST) Aug 02

കക്കയം ഡാം റോഡിൽ പാറക്കൂട്ടം ഇടിഞ്ഞ് വീണു

കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം . വിനോദ സഞ്ചാരികളും, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി, ഹൈഡല്‍ഇക്കോ ടൂറിസം ജീവനക്കാരും യാത്രയ്ക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.ബുധനാഴ്ച രാവിലെ ബി.വി.സി മേഖലയില്‍ പാറക്കൂട്ടം ഇടിഞ്ഞു വീണത് ഹൈഡല്‍ ജീവനക്കാര്‍ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറ കഷണങ്ങള്‍ അടര്‍ന്നു വിണ് ഇവിടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.

08:54 AM (IST) Aug 02

ചൂരൽ മല വില്ലേജ് റോഡിൽ തെരച്ചിൽ

ചൂരൽ മല വില്ലേജ് റോഡിൽ സൈന്യം തെരച്ചിൽ തുടങ്ങി. മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും തെരച്ചിൽ നടക്കുന്നുണ്ട്.

07:05 AM (IST) Aug 02

ആറ് മേഖലയിൽ 40 സംഘങ്ങളായി തെരച്ചിൽ

ദുരന്ത മുഖത്തെ ആറ് മേഖലകളായി തിരിച്ച് 40 ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുക. ഓരോ സംഘത്തിലും 3 നാട്ടുകാർ വീതമുണ്ടാകും. കൂടൂതൽ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിക്കും. മണ്ണിൽ പുതഞ്ഞ മൃതദേഹം കണ്ടെത്താൻ ഐബോഡും ഉപയോഗിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും. രണ്ടായിരത്തോളം പേരാണ് ദൗത്യ സംഘത്തിൽ ആകെയുള്ളത്.

07:02 AM (IST) Aug 02

ഇതുവരെ മരണം 291

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 105 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കണ്ടെത്താനുള്ളത്, 206 പേരെ എന്ന് ഔദ്യോഗിക കണക്ക്. അവകാശികൾ ഇല്ലാത്ത എല്ലാ ശരീരങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും.


More Trending News