
ടെൽഅവീവ്: ഹമാസ് സംഘത്തിൻ്റെ തോക്കിൻ മുനയിൽ മണിക്കൂറുകൾ നിൽക്കേണ്ടി വന്നതിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ഇസ്രയേലിലെ മലയാളി യുവതികൾ. കണ്ണൂർ സ്വദേശിനി സബിതയും കോട്ടയം സ്വദേശിനി മീരയുമാണ് ഹമാസ് സംഘത്തിന് മുന്നിൽ കുടുങ്ങിയത്. മണിക്കൂറുകൾക്ക് ശേഷം സൈനികർ എത്തിയാണ് ഇവരെ രക്ഷിച്ചത്. ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് 200 പേരാണ് കൊല്ലപ്പെട്ടത്.
പുറത്ത് അക്രമിസംഘം തോക്കുമായി നിലയുറപ്പിച്ചു. വീടിന് ഉള്ളിൽ സബിതയും മീരയും അവർ പരിചരിക്കുന്ന രണ്ട് വൃദ്ധരും മാത്രമാണുണ്ടായിരുന്നത്. മണിക്കൂറുകൾ അക്രമി സംഘത്തിൻ്റെ ഭീഷണിയുണ്ടായി. വെടി വെച്ചും ഇടിച്ചും വാതിൽ തകർക്കാനായിരുന്നു ശ്രമം. എന്നാൽ മണിക്കൂറുകൾക്ക് ശേഷം സൈനികർ എത്തി ഇവരെ രക്ഷിക്കുകയായിരുന്നു.
ഇസ്രയേൽ-ഗാസ ബോർഡറിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയുണ്ടായ ആക്രമണത്തിൽ ഇവിടെയാകെ തരിപ്പണമായി. നിലവിൽ കെയർഹോമിലാണ് ജോലി ചെയ്യുന്നത്. കണ്ണൂർ കീഴ്പ്പള്ളി, കോട്ടയം സ്വദേശികളാണ് ഞങ്ങൾ. ശനിയാഴ്ച്ചയാണ് ആക്രമണം ഉണ്ടായത്. നാനൂറോളം പേരാണ് അവിടെയുണ്ടായിരുന്നത്. അതിൽ 200ഓളം പേർ അവർ കൊല്ലുകയും നാടുകടത്തിയവരിലും പെടുന്നുണ്ട്. രണ്ടു കിലോമീറ്ററാണ് ഗാസയിലേക്കുള്ളത്. ഞങ്ങൾ രണ്ടുപേരും അവിടെ ജോലി ചെയ്യുന്നവരാണ്. ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യുമ്പോഴാണ് സൈറൺ മുഴങ്ങുന്നത്. അപ്പോഴാണ് ഫോൺ കോൾ വന്നത്. ഡോർ രണ്ടുവശത്തും പൂട്ടാൻ നിർദ്ദേശം ലഭിച്ചു. സാധാരണ താഴെയിരിക്കുന്നതാണ് പതിവ്. അതിനിടെ, ഡോർ തല്ലിപ്പൊളിക്കാൻ തുടങ്ങി. പിന്നീട് ഡോർ അടക്കിപ്പിടിച്ചു. ഏഴര മുതൽ ഞങ്ങൾ തീവ്രവാദികളുമായി പോരാടി. അതിനിടയിൽ പ്രാർത്ഥനയും ചൊല്ലി. വൈകുന്നേരം വരെ അവിടെ പെട്ടു. പിന്നീട് ഇസ്രയേൽ ആർമി വന്ന് രക്ഷിച്ചതിന് ശേഷമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയപ്പോഴാണ് എല്ലാം നശിച്ചതായി കണ്ടത്. എമർജൻസി ബാഗും സ്വർണവും പണവും അവർ എടുത്തു കൊണ്ടുപോയി. ജീവിതത്തിൽ ഇനി നാടുകാണാൻ കഴിയുമെന്ന് കരുതിയില്ല. -മീരയും സബിതയും പറയുന്നു. ഇവിടെ തുടരുന്നത് സുരക്ഷിതമല്ല, നിങ്ങൾ നാട്ടിലേക്ക് പോകണമെന്ന് ഇസ്രയേൽ ഭരണകൂടെ പറയുന്നത് വരെ ഇസ്രയേലിൽ തുടരുമെന്ന് ഇവർ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam