
തിരുവല്ല: തിരുവല്ലയിൽ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടി ഇപ്പോഴും വെന്‍റിലേറ്ററിൽ തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 65 ശതമാനം പൊള്ളലേറ്റതിന് പുറമെ യുവതിയുടെ വയറിൽ കുത്തേറ്റിട്ടുമുണ്ട്. ഇന്നലെ തിരുവല്ലയിൽ വച്ചാണ് യുവതി വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളുടെ ആക്രമണത്തിനിരയായത്.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.
തിരുവല്ല ചിലങ്ക ജംഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മുടിയില്‍ തീപടര്‍ന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട എസ് പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam