അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചയാൾ പലയിടത്ത് മോഷണം നടത്തി, ഉപയോഗിച്ചത് മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ്

Published : Dec 14, 2024, 04:02 AM IST
അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചയാൾ പലയിടത്ത് മോഷണം നടത്തി, ഉപയോഗിച്ചത് മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ്

Synopsis

പ്രതി സമാനമായ തരത്തിൽ സംസ്ഥാനത്ത് പലയിടത്തും മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് മനസിലാവുന്നത്. ഇതിനെക്കുറിച്ചൊക്കെയുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്.

കൊല്ലം: ചലച്ചിത്ര താരം അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതിയെ തുടർ അന്വേഷണത്തിനായി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പ്രബിൻ സംസ്ഥാനത്തുടനീളം മോഷണം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി നടന്ന് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി.

ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് ചലച്ചിത്ര താരം അനുശ്രീയുടെ പിതാവിന്റെ കാർ പ്രബിൻ മോഷ്ടിച്ചത്. വർക്ക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ ഘടിപ്പിച്ചു. തുടർന്ന് ഈ കാറിൽ കറങ്ങി നടന്ന് വെള്ളറടയിലെയും  പത്തനംതിട്ട പെരിനാട്ടെയും റബ്ബർ ഷീറ്റ് കടകൾ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവർന്നു. മോഷ്ടിച്ച റബർ ഷീറ്റ് പൊൻകുന്നത്തെ കടയിൽ വിറ്റു. 

ശേഷം കോഴിക്കോട്ടേക്ക് യാത്ര നടത്തവെ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാർ കുട്ടിയിടിച്ചു. ഇതോടെ കാർ വഴിയിൽ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്ന് ബൈക്കിൽ കോഴിക്കോട്ടേക്ക് പോകും വഴി കൊട്ടാരക്കരയിൽ വെച്ച് പ്രതിയെ പൊലീസുകാർ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി ഉപേക്ഷിച്ച കാറും പൊലീസ് കണ്ടെത്തി. റിമാൻഡിലായ പ്രബിനെ കൊട്ടാരക്കര പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.

സംസ്ഥാനത്തുടനീളം പ്രതി സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മോഷ്ടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തും. ഓഗസ്‌റ്റിൽ നെടുമങ്ങാട് നിന്ന് കാർ മോഷ്ടിച്ച് നിരവധി കവർച്ച നടത്തി. പാലക്കാടും കാസർകോടും നടത്തിയ മോഷണങ്ങളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് ഈ കേസുകളിലടക്കം തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ