
മാനന്തവാടി: വയനാട്ടില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പ്രതികരിച്ചു.
ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് സ്ഥിരീകരിച്ച ബിനോദ് കൃഷ്ണ പക്ഷേ അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെ സിന്ധുവും പരാതി നൽകിയിട്ടില്ല. ഇന്നലെ ചിരിച്ച് കൊണ്ടാണ് സിന്ധു ഓഫീസിൽ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ പറയുന്നു. ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായും സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരൻ വെളുപ്പെടുത്തുന്നു. ഇക്കാരണങ്ങളാൽ സിന്ധുവിന് ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെന്നും കുടുംബം വ്യക്തമാക്കി.
മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഇന്ന് രാവിലെയാണ് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42)വിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ സിന്ധു ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഭിന്നശേഷിക്കാരിയും അവിവാഹിതയുമാണ് സിന്ധു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam