
കൊച്ചി: വിയ്യൂർ ജയിലിൽ വച്ച് മർദനമേറ്റ വിചാരണ തടവുകാരൻ മാവോയിസ്റ്റ് മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റി. കൊച്ചി എൻ ഐ എ കോടതിയാണ് മനോജിനെ ജയിൽ മാറ്റാൻ നിർദേശിച്ചത്. മനോജിന് മർദ്ദനമേറ്റ സംഭവത്തിൽ ജയിൽ അധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചു. മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നില്ല. അനുവാദമില്ലാതെ പൂജപ്പുര ജയിലിലേക്ക് മാറ്റിയത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. മർദനം നടക്കുമ്പോൾ ജയിലിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കോടതി പറഞ്ഞു.
ജയിലിലെ സിസി ടി വി ക്യാമറകൾ പ്രവർത്തിക്കാത്തതിലും കോടതി വിമർശനം ഉന്നയിച്ചു. ജയിൽ അധികൃതർക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് മനോജ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതികരിക്കണമെന്നായിരുന്നു മുദ്രാവാക്യം.
കഴിഞ്ഞ 13 നാണ് ജയിൽപുള്ളികൾക്ക് മർദ്ദനമേറ്റത്. സെല്ലിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായത്. പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു. ജയിൽ വാർഡനായ അഭിനവ്, ജോയിന്‍റ് സൂപ്രണ്ട് ശ്രീജിത്ത്, ഡപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്.