
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും പ്രശസ്തയായിരുന്നു. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു റംലാ ബീഗം. ആലപ്പുഴ സ്വദേശിയായിരുന്നു.
കൊറോണക്ക് മുമ്പ് വരെ പൊതുവേദികളിൽ സജീവമായിരുന്നു. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മൃതദേഹം നാളെ ഖബറക്കിയേക്കും. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍ കഥാപ്രസംഗമാണ് ഏറെ ശ്രദ്ധേയം. 20 ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഖബറടക്കം പാറോപ്പടി പറമ്പിൽ പള്ളിയിൽ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam