
കോട്ടയം: സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് ആയി തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിലിനുള്ള നന്ദിപ്രകാശനവും നടന്നു.
ആത്മീയവും ബൗധികവും സാംസ്‌കാരികവുമായ ഇടപെടലുകൾ നടത്തുന്ന ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ. മെത്രാപ്പൊലീത്തൻ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലെ ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിർവദിച്ചു, അംശവടിഅടക്കമുള്ള സ്ഥാന ചിഹ്നങ്ങൾ കൈമാറി. തുടർന്ന് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു.
സ്ഥാനം ഏറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാൻമാർ അനുമോദിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു. മാർ ജോസഫ് പെരുന്തോട്ടത്തിലിന്റെ പിൻഗാമിയായയാണ് തോമസ് തറയിൽ സ്ഥാനമേറ്റത്. അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പും ഒൻപതാമത്തെ ബിഷപ്പും ആണ്. 17 വർഷം നീണ്ട സേവനത്തിന് ശേഷമാണു ജോസഫ് പെരുന്തോട്ടം സ്ഥാനം ഒഴിയുന്നത്. ദീർഘകാലം അതിരൂപതയെ നയിച്ച ജോസഫ് പെരുന്തോട്ടത്തിലിന് വിശ്വാസികൾ യാത്ര അയപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam