
തിരുവനന്തപുരം: ദില്ലി സർവകലാശാല അധ്യാപകന്റെ മാർക്ക് ജിഹാദ് (mark jihad) പരാമർശനത്തിനെതിരായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അധ്യാപകൻ നടത്തിയതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപകന്റെ മനസിലെ വർഗീയചിന്തയാണ് പ്രസ്താവനക്ക് പിന്നിൽ. സംസ്ഥാനത്തെ തെറ്റായ വിധത്തിൽ ചിത്രീകരിക്കുന്നതാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മാർക്ക് ജിഹാദ് വിവാദത്തിൽ അധ്യാപകനായ രാകേഷ് പാണ്ഡെയെ അധ്യാപക സംഘടന തള്ളി. മുൻ പ്രസിഡന്‍റായ അധ്യാപകൻ്റെ പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ലെന്ന് ആർഎസ്എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമേക്രാറ്റിക് ടീച്ചർസ് ഫ്രണ്ട് വ്യക്തമാക്കി. ദില്ലി സർവകലാശാലയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് തുല്യ അവസരമാണ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് അനുകൂലമാണ് എന്നും സംഘടന വ്യക്തമാക്കി.
Also Read: 'കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ല'; മാർക്ക് ജിഹാദ് വാദം തള്ളി ദില്ലി സർവ്വകലാശാല
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്ന, ദില്ലി സർവ്വകലാശാല അധ്യാപകന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് കിട്ടുന്നു എന്നും അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തുടർന്ന് സംഭവം വലിയ ചർച്ചയായി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു,രാംജാസ്,മിറാണ്ട,എസ്ആർസിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർത്ഥികളായിരുന്നു. ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിൽ പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്. കിരോഡി മാൽ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുൻ പ്രസിഡൻറാണ് പാണ്ഡെ. ദില്ലിയിൽ വന്നു പഠിക്കാനായി കേരളത്തിലുള്ളവർക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam