സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മാർത്തോമാ സഭ

By Web TeamFirst Published Jul 5, 2019, 8:38 PM IST
Highlights

"സർക്കാർ വാഗ്ദാനങ്ങളിൽ ജനം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം. ആ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രതികരണമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ടത്."

തിരുവല്ല: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത രംഗത്ത്. നവകേരള നിർമ്മാണം വാഗ്ദാനത്തിലൊതുങ്ങി. ആരെന്ത് കാട്ടിക്കൂട്ടിയാലും സര്‍ക്കാര്‍  ന്യായീകരിക്കുന്നത് അപലപനീയം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മാർത്തോമാ സഭാ പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയിലെ കത്തിലാണ് ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ വിമർശനം. സർക്കാർ വാഗ്ദാനങ്ങളിൽ ജനം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം. ആ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രതികരണമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ടത്.

പ്രളയ ദുരിതാശ്വാസത്തിന് കോടിക്കണക്കിന് രൂപ ലഭിച്ചെങ്കിലും അതൊന്നും സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. പുനരധിവാസ പ്രവർത്തനങ്ങൾ മാറ്റിവെച്ച് സര്‍ക്കാര്‍ ഓഫീസുകൾ മോടി പിടിപ്പിക്കാനുള്ള നടപടികൾ അഭികാമ്യമല്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ചില പ്രവണതകൾ നിർഭാഗ്യകരമാണെന്ന് പറഞ്ഞ മെത്രാപ്പൊലീത്ത ആന്തൂർ സംഭവത്തിലും സർക്കാരിനെ  വിമർശിച്ചു. ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്നതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് അപലപനീയമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 

കേരളാ കോൺഗ്രസിലെ അധികാര വടംവലി പാർട്ടിയെ തകർക്കുന്നതാണെന്നും മാർത്തോമാ സഭാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു. കുടുംബാവകാശം പോലെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് അഭിലഷണീയമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

click me!