
കൊച്ചി: എറണാകുള൦ ജില്ലയിൽ വരുന്ന മൂന്ന് ദിവസമെങ്കിലും മാസ് വാക്സീനേഷൻ ക്യാംപുകൾ നി൪ത്തി വെക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. നാളെ മുതൽ സ൪ക്കാ൪ ആശുപത്രികളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മാത്രമാകും വാക്സീൻ വിതരണം.
ഇന്ന് ലഭ്യമാകുന്ന ഇരുപതിനായിരം ഡോസ് വാക്സീൻ ഇതിനായി ലഭ്യമാക്കും.അതേസമയം കൂട്ട പരിശോധനയിൽ എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണ൦ ഇന്നും നാളെയും രണ്ടായിരം കടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, രാജ്യത്ത് കടുത്ത വാക്സീൻ ക്ഷാമം നേരിടുന്നതിന് പ്രധാനകാരണം കേന്ദ്രസർക്കാരിന്‍റെ ആസൂത്രണമില്ലായ്മയാണെന്ന് ഞങ്ങളുടെ ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. വാക്സീൻ ഉത്പാദനത്തിനുള്ള കരാർ നൽകുന്നതിന് കാലതാമസം വന്നു. വാക്സീൻ ഉണ്ടാക്കുന്ന കമ്പനികളുമായി ദീർഘകാല കരാറില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കി. വാക്സീൻ നിർമാണത്തിന് ആവശ്യമായ നിക്ഷേപം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ഉണ്ടാക്കിയ വാക്സീനുകൾ ആദ്യഘട്ടത്തിൽ സംഭരിച്ച് വയ്ക്കാനുമായില്ല. വാക്സീൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്.
വിദേശത്തേക്ക് ഇന്ത്യ ഇതുവരെ കയറ്റി അയച്ചത് 6.5 കോടി വാക്സീനാണെന്ന് കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് വാക്സീനുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്ത ഏകവികസ്വര രാജ്യം ഇന്ത്യയാണ്. എന്നിട്ടും വാക്സീൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് 12 കോടി വാക്സീൻ വാങ്ങി പ്രശ്നപരിഹാരമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam