
തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറ കമ്പനി എക്സാലോജിക് നിയമപ്രകാരം അടക്കേണ്ട നികുതി അടച്ചുവെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി നല്‍കിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ കത്തിലാണ് വീണ വിജയന്‍ നികുതി അടച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എത്ര തുകയാണ് അടച്ചതെന്നും എന്നാണ് അടച്ചതെന്നുമുള്ള വിവരങ്ങള്‍ കത്തില്‍ പറയുന്നില്ല.
നിയമാനുസരണം അടക്കേണ്ട തുക അടച്ചതായി കാണുന്നുവെന്നാണ് മാത്യു കുഴല്‍നാടന് നല്‍കിയ കത്തില്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നത്. എക്സാലോജിക് കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ധനവകുപ്പിന് പരാതി നല്‍കിയിരുന്നു. നേരത്തെ വീണ വിജയന്‍റെ കമ്പനി നികുതി അടച്ചുവെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജിഎസ്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് നല്‍കിയ കത്ത് പുറത്തുവന്നത്.
മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് അതിലും പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു. മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണാ വിജയൻറെ കമ്പനി എക്സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്. പണമടച്ചെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം. നികുതി വിവരം അന്വേഷിക്കണമെന്നാവശ്യപ്പട്ട് മാത്യു ധനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് പണം അടച്ചെന്ന ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്.
വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam