
തിരുവല്ല: മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജയിൽ വകുപ്പ് നടപടി തുടങ്ങി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ജയിലിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കാന്‍ ജയിൽ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ അടുത്തിടെയുണ്ടായ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ തീരുമാനിച്ചത്. ഇതേത്തുടർന്നാണ് ജയിൽ സൂപ്രണ്ട് എ സമീറിനെ സ്ഥലം മാറ്റി ജയിൽ വകുപ്പ് ഉത്തരവ് ഇറക്കിയത്. കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കാണ് സ്ഥലംമാറ്റം. മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ജയിൽ വകുപ്പിന്‍റെ തീരുമാനം. തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സബ് ജയിലിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കുന്നത്.
ജയിലിൽ റിമാന്‍ഡ് പ്രതി കുമരകം സ്വദേശി ജേക്കബ്ബ് മരിച്ചത് കൂടാതെ മറ്റൊരു പ്രതിയെ ജയിൽ ചാടാൻ സഹായിച്ചുവെന്ന ആരോപണവും ജയിൽ ജീവനക്കാർക്കെതിരെയുണ്ട്. ജയിലിനുള്ളിലേക്ക് പുറത്തുനിന്നുള്ള ഭക്ഷണവും കഞ്ചാവും എത്തിക്കുന്നതായും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജയിൽ ജീവനക്കാരെ മാറ്റി നിയമിക്കുന്നതിനൊപ്പം ജയിലിൽ 37 ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam