
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ കരഞ്ഞത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ മേയര്‍ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും എംഎൽഎയോട് പറഞ്ഞു. നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരീന്ദ്രൻ എംഎൽഎ മേയറെ ആശ്വസിപ്പിച്ചു. നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിൻ്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam