
തിരുവനന്തപുരം: നഗരസഭയുടെ കായിക പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട വിവാദം പദ്ധതിക്ക് പോസറ്റീവായി മാറിയെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതുവരെ പലരും അറിയാതെ പോയ ക്യാമ്പിനെ കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞെന്നും അതുവഴി കൂടുതൽ കുട്ടികൾക്ക് അവസരം ലഭിക്കുമെന്നുമാണ് മേയറുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. കൂടുതൽ പേർ താൽപ്പര്യം പറയുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 13, 14 തിയതികളിൽ ഒരു ക്യാമ്പ് കൂടി നഗരസഭ നടത്തുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ജാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീമുകൾ ഉണ്ടാക്കുമെന്ന പ്രഖ്യാപന വിവാദത്തെ തുടർന്ന് തീരുമാനം പിൻവലിച്ചിരുന്നു. ആദ്യം വിശദീകരണവുമായി എത്തി പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു നഗരസഭ. ടീം തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയറുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കടുത്ത വിമർശനം നേരിട്ടു. തുടർന്നാണ് മേയർ വിശദീകരണം നൽകിയത്.
നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ് സി) എന്ന പേരിൽ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പാക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ജനറൽ ഫണ്ടും എസ് സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.
സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കും. ഓരോ ഇനത്തിലും ആൺ-പെൺ വിഭാഗങ്ങളിൽ നിന്ന് 25പേർ വീതം കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം ആണ് രൂപീകരിക്കുക എന്നതാണ് ആശയമെന്നും വിഷയത്തിൽ ചർച്ചകളും വിപുലീകരണവും ആവശ്യമാണെന്നും ഇതിനായി കായിക പ്രേമികളുമായും വിദഗ്ദരുമായും ചർച്ച നടത്തുമെന്നുമായിരുന്നു മേയറുടെ വിശദീകരണം. ഇത്തരം ഒരു പദ്ധതിയെ വിവാദത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
ആര്യ രാജേന്ദ്രൻ പങ്കുവച്ച പുതിയ ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞദിവസം നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചർച്ചകൾ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നൽകിയത്. അതിനെ വളരെ പോസിറ്റിവ് ആയി തന്നെ നമുക്ക് കാണാം എന്നാണ് കരുതുന്നത്. അങ്ങനെയൊരു ചർച്ച ഉണ്ടായതോടെ ക്യാമ്പിൽ തങ്ങളുടെ കുട്ടികൾക്കും കൂടി അവസരം കിട്ടിയാൽ നന്നായിരിക്കും എന്നറിയിച്ച് ധാരാളം പേർ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലൊരു ക്യാമ്പ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അവരിൽ പലരും പറഞ്ഞത്. അതുകൊണ്ടാണ് തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇന്നലത്തെ ചർച്ചകളെ നമുക്ക് പോസിറ്റിവായി കാണാം എന്ന് പറഞ്ഞത്.
Read more:ജാതി അടിസ്ഥാനത്തിൽ കായിക ടീമുകൾ; വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ
രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം നഗരസഭ സംഘടിപ്പിക്കുന്ന കായിക പരിശീലനത്തിന്റെ ഒരു സെലക്ഷൻ ക്യാമ്പ് കൂടി ആഗസ്ത് 13,14 തീയതികളിൽ പൂജപ്പുര മൈതാനിയിൽ വച്ച് നടത്തും. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം ഈ രണ്ടാമത്തെ സെലക്ഷൻ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തിയാകും പരിശീലന ക്യാമ്പ് നടത്തുക.
ഇത്രകാലം വേണ്ടത്ര ശ്രദ്ധകിട്ടാതിരുന്ന ഈ ക്യാമ്പിനും അനുബന്ധപ്രവർത്തനങ്ങൾക്കും ഇത്രമേൽ പ്രചാരം കിട്ടിയതിൽ വലിയ സന്തോഷമാണ് ഉള്ളത്. നഗരത്തിലെ യോഗ്യരായ മുഴുവൻ കുട്ടികൾക്കും ഒരവരസരം കൂടി നല്കാൻ കഴിയുന്നതിൽ നഗരസഭയ്ക്കും എനിക്കും അഭിമാനമുണ്ട്. നമുക്കിത് ഈ പരിശീലന ക്യാമ്പോട് കൂടി അവസാനിപ്പിക്കാൻ സാധിക്കില്ല. തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം. നല്ല കഴിവുള്ള കുട്ടികളുണ്ട് നമ്മുടെ നഗരത്തിൽ, അവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട പരിശീലനം നൽകാനും വേദികൾ നൽകാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം.
വിദഗ്ധരായ പരിശീലകരുടെ സേവനം ഉറപ്പാക്കണം. അതിന് വിപുലമായ പദ്ധതി വേണമെന്നാണ് കാണുന്നത്. അതിനായുള്ള പ്രാരംഭചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവസരമാക്കുക എന്നതാണ് കേരളത്തിന്റെ പൊതുവായ ശീലം. അതുകൊണ്ട് വിവാദങ്ങളും പ്രതിസന്ധികളും തടസ്സമായി കാണുന്നില്ല, അവസരമായി തന്നെ നമുക്ക് കാണാം. നമുക്ക് ഒരുമിച്ച് മുന്നേറാം, നമ്മുടെ നഗരത്തിൽ നിന്നും ലോകമറിയുന്ന ഒരുപിടി കായികപ്രതിഭകളെ വാർത്തെടുക്കാനുള്ള വലിയ ലക്ഷ്യത്തിലേയ്ക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam