
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സംഭവം നടക്കുന്ന സമയത്ത് കെഎസ്ആര്‍ടിസി ബസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡ്രൈവര്‍ യദു. മേയറുമായി തര്‍ക്കമുണ്ടായ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അന്ന് കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും പിന്‍സീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു പറഞ്ഞു.
എംഎല്‍എ സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എംഎല്‍എ വന്നപ്പോള്‍ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തുവെന്നും യദു ആരോപിച്ചു. മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയം ഉണ്ട്. കണ്ടക്ടറും എംഎല്‍എയും അടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ അഞ്ച് പേരെ എതിര്‍കക്ഷിയാക്കി പരാതി ഹര്‍ജി നല്‍കിയിട്ടുണ്ട്.
സിനിമ താരത്തിന്‍റെ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ ഓര്‍മ്മയില്‍ ഇല്ലെന്നും യദു പറഞ്ഞു. മേയറുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയ ഡ്രൈവര്‍ യദു തന്നോടും മോശമായി പ്രതികരിച്ചിരുന്നുവെന്ന് സിനിമ താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച യദു, ഇവര്‍ ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചു. വാക്കുതര്‍ക്കം ഉണ്ടായതായി ഓര്‍മ്മയില്ലെന്നും ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കണക്കില്ലേയെന്നും യദു ചോദിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ മാനസികമായും പാര്‍ട്ടിയുടെ പേരിലും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും യദു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam