
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ വില്ലന്മാരെയും ഇരകളെയും സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ എതിരാളികളെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതിയംഗം എസി മൊയ്തീൻ കുറ്റവാളിയാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കരുവന്നൂരിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് താനോ പാർട്ടിയോ പറഞ്ഞിട്ടില്ലെന്നും ഗൗരവമുള്ള വിഷയമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തെ കാണാൻ ദില്ലിയിലെത്തിയതായിരുന്നു മന്ത്രി. ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന തദ്ദേശ വകുപ്പ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതികൾ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. നഗര വികസന പദ്ധതികൾക്കായി 935 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നഗര വികസന പദ്ധതിയിൽ കണ്ണൂരിനും തിരുവനന്തപുരത്തിനുമായി പദ്ധതികൾ സമർപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ അമൃത് പദ്ധതിയുടെ വിഹിതം കൂട്ടണമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടതായി പറഞ്ഞു. കൊല്ലത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം കിട്ടാത്തതിനെ ചൊല്ലിയുണ്ടായ പ്രശ്നം പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി തൊഴിലുറപ്പ് തൊഴിലാളികളെ വലിച്ചിഴച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പറഞ്ഞു.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam