എംസി കമറുദ്ദീനെതിരെ ഇതുവരെ ചുമത്തിയത് 83 കേസുകൾ; പൊലീസ് മൊഴിയും അറസ്റ്റും രേഖപ്പെടുത്തുന്നില്ല

By Web TeamFirst Published Oct 8, 2020, 7:36 AM IST
Highlights

എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പുകൾക്ക് പുറമേ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ ആദ്യത്തെ വഞ്ചന കേസ് രജിസ്റ്റർ ചെയ്ത് ഒന്നരമാസമായിട്ടും മൊഴിയെടുക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാതെ പൊലീസ്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അവസരമൊരുക്കുകയാണ് പൊലീസെന്നാണ് ആരോപണം. അതേസമയം തെളിവുകളെല്ലാം ശേഖരിച്ച ശേഷം മാത്രമേ എംഎൽഎയെ ചോദ്യം ചെയ്യൂ എന്നാണ് പൊലീസ് വിശദീകരണം.

ആഗസ്റ്റ് 27നാണ് ചെറുവത്തൂർ സ്വദേശികളായ മൂന്ന് പേരിൽ നിന്ന് നിക്ഷേപമായി വാങ്ങിയ 35 ലക്ഷം തട്ടിയെന്ന പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസെടുത്ത് 42 ദിവസമായിട്ടും എംസി കമറുദ്ദീനെയോ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേയോ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനകം 83 വഞ്ചന കേസുകളും എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തു.

ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവിൽ അന്വേഷിക്കുന്നത് എഎസ്പി വിവേക്‌കുമാറി‍ന്റെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേണ സംഘമാണ്. അന്വേഷണ സംഘത്തെ പലതവണ മാറ്റി, അറസ്റ്റ് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാൻ മുസ്ലീം ലീഗും സിപിഎമ്മും നടത്തുന്ന ഒത്തുകളിയാണിതെന്ന് ബിജെപി ആരോപിക്കുന്നു. പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം കഴിഞ്ഞ ശേഷമേ എംഎൽഎയെ ചോദ്യം ചെയ്യൂ എന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ  സംഘത്തി‍ന്‍റെ നിലപാട്.  

വഞ്ചന കേസുകൾക്ക് പുറമേ കമ്പനി നിയമങ്ങൾ ലംഘിച്ച് നിക്ഷേപം വാങ്ങി, നിക്ഷേപകരറിയാതെ ആസ്തികൾ വിറ്റു തുടങ്ങിയ ഗുരുതര പരാതികളും ജ്വല്ലറി ചെയർമാനായ എംഎൽഎക്കെതിരെ ഉയർന്നിട്ടുണ്ട്. ജ്വല്ലറിയിൽ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം ഫാഷൻഗോൾഡ് ജ്വല്ലറി ശാഖകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജിഎസ്ടി  വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ കാസർകോട് കമർ ഫാഷൻ ഗോൾ‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടർന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസർകോട് ജ്വല്ലറി ശാഖയിൽ വേണ്ട 46 കിലോ സ്വർണവും ചെറുവത്തൂരിലെ ജ്വല്ലറിയിൽ ഉണ്ടാകേണ്ട 34 കിലോ സ്വർണവും കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. 

click me!