എംസി മായീൻ ഹാജിക്കെതിരായ അന്വേഷണം: സമസ്ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു

By Web TeamFirst Published Jan 20, 2021, 11:41 AM IST
Highlights

സമസ്ത കേരള ജംയത്തുൾ ഉലമയുടെ ഉന്നതാധികാര സമിതിയായ മുശാവറയുടെ യോഗത്തിലാണ് മായിൻ ഹാജിക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനമുണ്ടായത്

മലപ്പുറം: എംസി മായീൻ ഹാജിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന സമസ്ത അന്വേഷണ സമിതി മലപ്പുറത്ത്  യോഗം ചേരുന്നു. ഉമർ ഫൈസിക്കെതിരെ മായീൻ ഹാജി യോഗം വിളിച്ചെന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു. മായീൻ ഹാജിയേയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ,ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ ഉൾപ്പെടുന്ന എട്ടംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.

സമസ്ത കേരള ജംയത്തുൾ ഉലമയുടെ ഉന്നതാധികാര സമിതിയായ മുശാവറയുടെ യോഗത്തിലാണ് മായിൻ ഹാജിക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനമുണ്ടായത്. മുസ്ലീം ലീഗ് നേതാക്കളായ  എം.സി.മായിൻ ഹാജിയും അബൂബക്കർ ഫൈസി മലയമ്മയും സമസ്തയുടെ കാര്യങ്ങളിൽ ഇടപെട്ടതിനെ കുറിച്ചാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്. കഴിഞ്ഞ മുശാവറ യോഗത്തിൽ ഇരുവർക്കുമെതിരെ ആലിക്കുട്ടി മുസ്ലിയാർ കടുത്ത വിമർശനമാണ്  നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുശാവറ തീരുമാനിച്ചത്. 

സമസ്തയുടെ നിലപാട് സംഘടനയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണെന്നും, മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ലെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ മുസ്ലീം ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ സഖ്യത്തിൽ മുസ്ലീം ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അതേസമയം സമസ്തയുടെ കാര്യത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. മുസ്ലീം ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്തയുടെ ആളുകളെ സമസ്തയും നിയന്ത്രിക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കിയിരുന്നു.

click me!