
എറണാകുളം: ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മരണ കാരണം കണ്ടത്താൻ ഇരുപതു ദിവസത്തിനു ശേഷം പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
പറവൂർ സ്വദേശി വിനുവിന്‍റെ ഭാര്യ റിൻസിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിൽ ദുരൂഹത തോന്നിയ ഭർത്താവിന്‍റെ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മരണകാരണം വ്യക്തമായതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം പതിനൊന്നിനാണ് റിൻസി മരിച്ചത്. റിൻസിയുടെ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 9 മണിയോടെ അപ്രതീക്ഷിതമായി റിൻസി മരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. തുടർന്ന് പൊലീസിനു മുഖ്യമന്ത്രിക്കും പരാതി നൽകി.
തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഫോർട്ട് കൊച്ചി സബ്കളക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. എന്നാൽ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറിനു ശേഷം ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണമായതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam