ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല

Published : Feb 21, 2026, 10:55 AM IST
veena george

Synopsis

ചികിത്സ പിഴവ് ആരോപണങ്ങളിൽ ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം. ഈ സർക്കാരിന്റെ കാലത്ത്, ആരോഗ്യമന്ത്രി തേടിയത് 43 റിപ്പോർട്ടുകളെന്ന് വിവരാവകാശ രേഖ. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. ചികിത്സ പിഴവ് പരാതികൾ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല.

ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോർട്ട് തേടൽ മാത്രമെന്നാണ് പ്രതിപക്ഷ വിമർശനം. എന്ത് പരാതി ഉയർന്നാലും വീണ ജോർജ്ജിനറെ ആദ്യ നടപടി റിപ്പോർട്ട് ആവശ്യപ്പെടൽ ഒരു സംഭവം ഉണ്ടായാൽ സ്വീകരിക്കുന്ന ആദ്യ നടപടിയാണെങ്കിലും റിപ്പോർട്ട് തേടലിനപ്പുറം സിസ്റ്റം നന്നാക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ നാലര വർഷത്തിനിടെ ആരോഗ്യമന്ത്രി തേടിയ റിപ്പോർട്ടുകളുടെ എണ്ണമെത്ര?

ചികിത്സ പിഴവ് പരാതികളുടെ മാത്രം കണക്ക് പരിശോധിക്കാം. 2021 ജൂൺ 1 2025 നവംബർ 30 വരെ വീണ ജോർജ്ജ് റിപ്പോർട്ട് തേടിയത് 43 തവണ. ഇക്കാലയളവിൽ ഡിഎച്ച്എസിൽ ലഭിച്ചത് 19 ചികിത്സാ പിഴവ് പരാതികൾ റിപ്പോർട്ട് കിട്ടിയത് 10 എണ്ണത്തില്‍ മാത്രമാണ്. ഇനി മെഡിക്കൽ കോളെജുകളിലെ കണക്ക്. നാലര വർഷത്തിനിടെ മെഡിക്കൽ കോളെജുകളിലെ ചികിത്സ പിഴവ് പരാതികളിൽ ഡിഎംഇയിൽ കിട്ടിയത് 25 പ്രധാന പരാതികൾ. 24 പരാതികളിൽ റിപ്പോർട്ട് തേടി. 23 റിപ്പോർട്ടുകൾ സമർപ്പിച്ചു.

പരാതികളിലെടുത്ത അച്ചടക്ക നടപടി

37 ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയെടുത്തെന്നാണ് ഡിഎച്ച്എസിന്റെ കണക്ക്. നാല് ഡോക്ടർമാർക്കെതിരെയും മൂന്ന് സ്റ്റാഫ് നഴ്സുമാർക്കെതിരെയും നടപടിയെടുത്താണ് ഡിഎംഇ നൽകിയ മറുപടി. കോഴിക്കോട് ഹർഷീന കേസിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയെന്നും പാലക്കാട് വിനോദിനിക്ക് കൈ നഷ്ടപ്പെട്ട സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതും നടപടിയായി മറുപടിയിലുണ്ട്. ചികിത്സ പിഴവ് പരാതികളിൽ എത്ര പേർക്ക് തുടർചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിച്ചെന്നതിനുള്ള കണക്ക് ആരോഗ്യവകുപ്പിനില്ല. എത്ര പേർക്ക് സഹായധനം നൽകിയെന്നും കണക്കില്ല. പരാതികളുടെ എണ്ണമോ, അതിൽ സ്വീകരിച്ച നടപടികളുടെ വിവരമോ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിവരാവകാശ രേഖയിൽ സമ്മതിക്കുന്നത്.

ഈ കാലയളവിലാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയും എസ്എടിയിൽ അണുബാധയെ തുടർന്ന് യുവതിയും മരിച്ചത്. ജനറൽ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. ഇതിലൊന്നും ഒരു നടപടിയുമുണ്ടായില്ല. വിളപ്പിൽശാലയിൽ ബിസ്മീർ മരിച്ചതും നെടുമങ്ങാട് സിസേറിയന് പിന്നാല കുഞ്ഞ് മരിച്ചതും വയനാട് പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചതുമൊക്കെ അടുത്തിടെ നടന്ന സംഭവങ്ങൾ മുഴുവൻ റിപ്പോർട്ടുകളുടെയും കണക്കുമെടുത്താൽ ആരോഗ്യമന്ത്രിക്ക് ഹാഫ് സെഞ്ച്വറി ഉറപ്പാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ട ടൗൺഹാളിലെ ആരോ​ഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധം; യോ​ഗം അലങ്കോലപ്പെട്ടു, സംഘർഷം
കോൺ​ഗ്രസിനോട് ഇടഞ്ഞു; ആർ രശ്മി ബിജെപിയിലേക്ക്, രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കും