
ദില്ലി: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്തെയ് സംഘടനയായ ആരാംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ആരംബായ് തെങ്കോൽ നേതാവ് കനൻ സിങാണ് അറസ്റ്റിലായത്. കനൻ സിങിന്‍റെ അറസ്റ്റിന് പിന്നാലെയാണ് മണിപ്പൂരിൽ ഒരിടവേളക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്.
അഞ്ചു ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്. മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായ കനൻ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു. അതേസമയം, സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിൽ മണിപ്പൂരിലെ 25 എംഎൽഎമാരും ഒരു എംപിയും മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തി.
ഇംഫാൽ വിമാനത്താവളത്തിൽ നിന്നാണ് കനൻ സിങിനെ സിബിഐ പിടികൂടിയത്. 2023ലെ മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടയാളാണെന്നാണ് സിബിഐ കണ്ടെത്തൽ. സുപ്രീം കോടതി നിര്‍ദേശ പ്രകാരം മണിപ്പൂര്‍ സംഘര്‍ഷം സിബിഐ ആണ് അന്വേഷിക്കുന്നത്.
മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മണിപ്പൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ കനൻ സിങിനെ ഗുവാഹത്തിയിലെത്തിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും സിബിഐ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam