E Sreedharan Against K Rail : കെ-റെയിൽ തെറ്റായ ആശയത്തെ മോശമായി ആസൂത്രണം ചെയ്ത പദ്ധതി - ഇ.ശ്രീധരൻ

By Web TeamFirst Published Dec 16, 2021, 2:29 PM IST
Highlights

ഒരു റെയിൽവേ പാത കൂടി കേരളത്തിന് വേണം എന്ന ബോധ്യമുള്ളയാളാണ് ഞാൻ. എന്നാൽ ഈ സമയത്തല്ല അതു വേണ്ടത്. വല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ.

മലപ്പുറം: സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ - റെയിലിനെതിരെ ( K-Rail) എതിർപ്പ് ആവർത്തിച്ച് ഇ.ശ്രീധരൻ. കേരളത്തിൽ കെ- റെയിൽ പ്രായോഗികമല്ലെന്നും പദ്ധതി സർക്കാരിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ശ്രീധരൻ (E Sreedharan) പറഞ്ഞു. കെ- റെയിൽ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ഭീകരമായിരിക്കുമെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകി. 

ഒരു റെയിൽവേ പാത കൂടി കേരളത്തിന് വേണം എന്ന ബോധ്യമുള്ളയാളാണ് ഞാൻ. എന്നാൽ ഈ സമയത്തല്ല അതു വേണ്ടത്. വല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. കേരളം വല്ലാതെ ബുദ്ധിമുട്ടുകയാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ല. അപ്പോൾ മൂന്നോ നാലോ കൊല്ലം നമ്മൾ കാത്തിരിക്കണം. 

പിന്നെ കെ-റെയിലിൻ്റെ കാര്യത്തിൽ ഒരു തെറ്റായ ആശയത്തെ മോശം പദ്ധതിയാക്കി പരിതാപകരമായ രീതിയിൽ ആസൂത്രണം ചെയ്തിരിക്കുകയാണ്. ശരിയായ രീതിയിൽ ഒരു പദ്ധതി വിഭാവനം ചെയ്തിരുന്നുവെങ്കിൽ അതിനൊപ്പം ഞാൻ നിന്നേനെ. അത്രയും സ്ഥലം ഏറ്റെടുക്കുണം, ചതുപ്പുനിലങ്ങളിലൂടെയാണ് പദ്ധതി പോകുന്നത്. . ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയും വേണം. 350 കിലോമീറ്ററോളം ദൂരം പാത പോകുന്നത് ഭൂമിയിലൂടെയാണ്. അതു വലിയ വെല്ലുവിളിയാണ് - ശ്രീധരൻ പറഞ്ഞു.

അതേസമയം കെ-റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാരും എതിർപ്പ് ആവർത്തിച്ചു. സംസ്ഥാനത്തെ എക്കാലത്തേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും പദ്ധതി തള്ളിയിടുമെന്ന് യുഡിഎഫ് എംപി ബെന്നി ബെഹന്നാൻ പറഞ്ഞു. 

'പരാജയത്തിൽ നിന്ന് പാഠം പഠിച്ചു', സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരൻ 

മലപ്പുറം: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ (Metroman E Sreedharan). രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും, പക്ഷേ, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് (BJP) രക്ഷയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. 

''ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തിൽ എന്‍റെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാൻ ചേർന്നത്. അതിന് മുമ്പ് പല തവണയായി എനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ട്'', എന്ന് ഇ ശ്രീധരൻ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഇ ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് അവസാനനിമിഷം വരെ ഇ ശ്രീധരൻ പൊരുതി നിന്നത് മാത്രമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ഏക പ്രതീക്ഷ. 

മുഖ്യമന്ത്രിയാകാനും തയ്യാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിന്നു ഇ ശ്രീധരൻ. തനിക്ക് രാഷ്ട്രീയത്തിൽ പല പദ്ധതികളും പ്ലാനുമുണ്ട് എന്ന് പല തവണ അദ്ദേഹം പറഞ്ഞു. അതിൽ പിന്നീട് ട്രോൾമഴയായി. ബിജെപി പക്ഷേ, ശ്രീധരനെ ഇറക്കിയത് അതീവ ഗൗരവത്തോടെത്തന്നെയായിരുന്നു. മെട്രോമാന്‍റെ പാലത്തിലേറി കേരള ഭരണമാണ് ലക്ഷ്യം എന്ന് തന്നെ പല തവണ ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയിൽ തിരുവല്ലയിൽ വച്ച് മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഇ ശ്രീധരനെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ ഇ ശ്രീധരനെ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ബിജെപി തെരഞ്ഞെടുപ്പിൽ സംപൂജ്യരായി. 

അഴിമതി രഹിത - വികസന പ്രതിച്ഛായയുള്ള ശ്രീധരനെ മുൻനിർത്താൻ ബിജെപിക്ക് നിർദേശം നൽകിയത് ദേശീയ നേതൃത്വവും ആർഎസ്എസും ചേർന്നാണ്.  ലൗവ് ജിഹാദിനെതിരായ നിയമനിർമ്മാണം അടക്കമുള്ള തീവ്ര ഹിന്ദുത്വ അജണ്ട ഒരു വശത്ത് മുന്നോട്ട് വെക്കുമ്പോൾ മറുവശത്ത് മെട്രോമാൻ വഴി വീശിയത് വികസനകാർഡ്. പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് പുതുക്കിപ്പണിതത് നേട്ടമാക്കാനൊരുങ്ങുന്ന എൽഡിഎഫിനെ പണിക്ക് മേൽനോട്ടം വഹിച്ചയാളെത്തന്നെ മുൻനിർത്തി വെല്ലുവിളി തീർക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയി.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞെങ്കിലും സ്ഥിരമായി രാഷ്ട്രീയചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പാലക്കാട്ടെ അദ്ദേഹത്തിന്‍റെ വീട് കേന്ദ്രീകരിച്ച് സന്നദ്ധപ്രവർത്തനം നടത്തുകയാണ് അദ്ദേഹം. ദേശീയനേതൃത്വം കേരളത്തിൽ ബിജെപിക്ക് സംഭവിച്ചതെന്തെന്ന് അറിയാൻ വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തേടിയത് ഇ ശ്രീധരനും സി വി ആനന്ദബോസും അടക്കമുള്ളവരിൽ നിന്നാണ്. എന്നാൽ ഇത്തരമൊരു റിപ്പോ‍ർട്ടില്ലെന്നാണ് ബിജെപി സംസ്ഥാനനേതൃത്വം ഉറപ്പിച്ച് പറഞ്ഞത്.

click me!