
ദില്ലി: അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എം ജി സർവകലാശാല സുപ്രീംകോടതിയിൽ ഹർജി നൽകി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും ഹർജിയിൽ പറയുന്നു. മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സർവകലാശാലക്ക് ആണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് എം ജി സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. നിയമനത്തിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.