
കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇത് ചോദ്യം ചെയ്ത് മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമി സർക്കാർ ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് കൈമാറി. പിന്നീട് മിൽക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ അത് മിൽമ എറണാകുളം യൂണിയന് കൈമാറുകയായിരുന്നു. ഈ ഭൂമിയിൽ നിന്നുള്ള 1.30 ഏക്കർ ഭാഗം ബോർഡിന് തിരിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭൂമിയിൽ കൈവശാവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മിൽമ യൂണിയൻ ഹർജി സമർപ്പിച്ചത്. മിൽമയുടെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനാണ് ഭൂമി നൽകിയതെന്നും, ലൈവ്സ്റ്റോക്ക് ബോർഡിന്റെ ആവശ്യങ്ങൾക്കായാണ് ഭൂമി തിരിച്ചെടുക്കുന്നതെന്നും സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
ചില്ലിങ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച പദ്ധതികൾ നടപ്പാക്കുന്നതിനായി പമ്പ് ഹൗസ് ഉൾപ്പെടുന്ന ഭൂമിയും തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി പി താജുദ്ദീൻ എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam