
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് അനിൽ അക്കര എം.എൽ.എ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എ.സി.മൊയ്തീൻ. യാതൊരു തെളിവുമില്ലാതെയാണ് അനിൽ അക്കര ആക്ഷേപം ഉന്നയിക്കുന്നത്.2 കോടി താൻ കൈപ്പറ്റിയെന്നാണ് അക്കരയുടെ ആരോപണം. ഇതിനെന്തിലും തെളിവ് ഹാജരാക്കാനുണ്ടോ എംഎൽഎയ്ക്ക്? പുതിയ ആരോപണങ്ങളിൽ സ്വന്തം സഹപ്രവർത്തകരിൽ നിന്നും പോലും എംഎൽഎയ്ക്ക് പിന്തുണയില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭ ചേർന്നപ്പോൾ യുഡിഎഫിലെ ആരും ഈ ആക്ഷേപം ഉന്നയിച്ചില്ല. അടിസ്ഥാന രഹിതമാണ് ആരോപണമെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. ആക്ഷേപം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരേ നുണ വീണ്ടും വീണ്ടും ഒരു ഉളുപ്പുമില്ലാതെ എം.എൽ.എ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്വന്തം കഴിവുകേട് മറച്ചു വെക്കാനാണ് എംഎൽഎ ആരോപണം ഉന്നയിക്കുന്നത് ഫ്ലാറ്റിനായി സ്ഥലം വാങ്ങിച്ചത് സി.എൻ.ബാലകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്താണ്.
റെഡ് ക്രസന്റ് ഏൽപ്പിച്ച കരാറുകാർ ആരാണെന്ന് എനിക്കറിയില്ല. റെഡ് ക്രസന്റ് ഏൽപ്പിച്ച യൂണിടെക്ക് എന്ന കരാറുകാരനേയും തനിക്കറിയില്ല. ഓരോ ദിവസവും വാർത്തയ്ക്ക് വേണ്ടി ഓരോ വാർത്താ സമ്മേളനം നടത്തുകയാണ് എംഎൽഎ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ എന്ത് അന്വേഷണവും നടക്കട്ടെ. ഫ്ളാറ്റ് നിർമാണം തകർക്കാനാണ് എം.എൽ.എയുടെ ശ്രമം.
കലത്തിൽ തൊട്ട് നോക്കുന്നത് പേലെയാണ് ഫ്ളാറ്റിൽ തൊട്ട് എംഎൽഎ ഗുണനിലവാരം പരിശോധിക്കുന്നത്? എംഎൽഎയ്ക്ക് ഒരു നിലവാരം വേണം. അനിൽ അക്കരയെ സാത്താൻ്റെ സന്തതി എന്ന് സിപിഎം നേതാവ് ബേബി ജോൺ വിളിച്ചത് തെറ്റില്ല. സന്ദർഭവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശം മാത്രമാണത്. ഫ്ളാറ്റിൻ്റെ നിർമാണം നടക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam