
തിരുവനന്തപുരം: കെ എസ് ആർ ടി സി (KSRTC) ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്. മറ്റു പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. തർക്കവിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തും. ജനുവരി 3 ന് ചർച്ച നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്ക്കരണ ബിൽ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കെ -റെയിൽ പദ്ധതി രേഖ-ഗതാഗത വകുപ്പിലുൾപ്പെടുന്നതാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി ശമ്പള പരിഷ്ക്കരണം
പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കും പല തലത്തിലുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമായി ശമ്പള പരികഷ്കരണത്തിന് ധാരണയായത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയായിരിക്കും. ഡിഎ 137 ശതമാനം.എച്ച് ആര്‍എ 4 ശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000, പ്രസാവവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. 6 മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നല്‍കും. 500 കി.മി.വരെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടകടര്‍ കേഡര്‍ നടപ്പാക്കാനും ധാരണയായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam