
തിരുവനന്തപുരം: ബസ് ചാര്‍ജ് (Bus Charge) വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju). ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും.
മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും.
7500 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. നിരക്ക് വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരക്ക് പ്രമാണിച്ച് സമരം പിന്‍വലിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam