
തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോൻ രംഗത്തുവരികയിരുന്നു. മന്ത്രി ക്ഷമ ചോദിക്കാതെ മാധ്യമങ്ങൾക്കുമുന്നിൽ തന്നെ ആക്ഷേപിക്കുന്ന തരത്തിൽ പറഞ്ഞതിനാലുണ്ടായ വൈകാരിക പ്രതികരണം ആയിരുന്നു കഴിഞ്ഞ ദിവസം നടത്തിയത് എന്നാണ് ബിന്ദു മേനോൻ പറയുന്നത്.
മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നാണ് അവർ വ്യക്തമാക്കിയത്. മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്.
സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam