
തിരുവനന്തപുരം: സപ്ലൈകോ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. അഞ്ചു വർഷം മുമ്പായിരുന്നു എൽഡിഎഫ് വാഗ്ദാനം, അതും കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്സിഡി 25ശതമാനമാക്കാനായിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി വില പുനർനിർണ്ണയിക്കും. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെട്ടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്.13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിലകൂട്ടില്ല എന്നത്. സര്‍ക്കാര്‍ നേട്ട പട്ടികയിൽ സപ്ലൈകോ വില വര്‍ധിപ്പിക്കാത്തതും ഇടംപിടിച്ചിരുന്നു. 2016 മുതൽ സപ്ലൈകോയിൽ 13 സബ്സിഡി സാധനങ്ങൾക്ക് ഒരേ വിലയായിരുന്നു. ഒരു രൂപ പോലും വില കൂട്ടാത്തത് സർക്കാർ വലിയ നേട്ടമായി ഉയർത്തിക്കാണിച്ചിരുന്നു.
കടത്തിൽ നിന്നും കടത്തിലേക്ക് മുങ്ങിയ സാഹചര്യത്തിൽ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കിൽ കുടിശ്ശിക നൽകുക എന്നതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇതിൽ വില കൂട്ടുക എന്ന ആവശ്യത്തിന് എൽഡിഎഫ് കൈകൊടുക്കുകയായിരുന്നു. നവംബറിൽ ചേർന്ന എൽഡിഎഫ് യോഗം വിലവർധിപ്പിക്കാൻ രാഷ്ട്രീയ തീരുമാനമെടുത്തു. പിന്നീട് വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി നൽകിയ ശുപാർശ സർക്കാരിന് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വില വർധവ്. അടുത്ത അഞ്ചു വർഷത്തേക്ക് വില വർധിപ്പിക്കില്ലെന്നായിരുന്നു 2016 ൽ എൽഡിഎഫ് പ്രകടപത്രികയിലെ വാഗ്ദാനം. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പൂർണമായും ലഭിച്ചില്ലെങ്കിലും ഉള്ള സാധനം വിപണി വിലയേക്കാൾ കുറച്ച് ലഭിച്ചത് സാധാരണക്കാർ വലിയ ആശ്വാസമായിരുന്നു. ഇതാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നത്.
പൊലീസിന് പമ്പ് ഉടമകളുടെ പണി! ഇന്ധനത്തിനായി നെട്ടോട്ടം, ഇതിനിടെ അപകടവും, ആലപ്പുഴയിൽ വൻ പ്രതിസന്ധി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam