'അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ,  ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്...'; കുടുംബത്തെ സന്ദർശിച്ച് എംബി രാജേഷ്

Published : Sep 24, 2024, 12:06 AM IST
'അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ,  ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്...'; കുടുംബത്തെ സന്ദർശിച്ച് എംബി രാജേഷ്

Synopsis

കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: പുനെയിലെ കമ്പനിയിൽ ജോലി ചെയ്യവേ മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് സന്ദ൪ശിച്ചു. അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംസ്ഥാന സ൪ക്കാ൪ നൽകുമെന്ന് മന്ത്രി അറിയിച്ചു. 

കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവധി ദിവസങ്ങളുൾപ്പടെ പതിനഞ്ചും പതിനാറും മണിക്കൂ൪ ജോലി ചെയ്യാ൯ നി൪ബന്ധിതമാക്കി അക്ഷരാ൪ഥത്തിൽ പിഴിഞ്ഞെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കണ്ണിൽ ചോരയില്ലാത്ത കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന. സ്കൂളിലും കോളേജിലുമെല്ലാം ഒന്നാം സ്ഥാനക്കാരിയായ ഒരു മിടുക്കി  പെൺകുട്ടിയുടെ ജീവിതമാണ് വിടരും മുമ്പേ പൊലിഞ്ഞത്. 

ഏണസ്റ്റ് ആൻഡ് യംഗ്(EY) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയിരുന്ന അന്നയുടെ മരണം ഇതിനകം രാജ്യമാകെ ചർച്ചയായി കഴിഞ്ഞു. 15- 16 മണിക്കൂർ വരെ പ്രതിദിനം അന്നയ്ക്ക്  ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും ചൂണ്ടിക്കാണിച്ച് അന്നയുടെ അമ്മ EY ചെയർമാന് അയച്ച കത്ത് കോർപ്പറേറ്റ് മേഖലയിലെ മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ വെളിപ്പെടുത്തലാണ്. 

അന്നയുടെ മരണം ഒട്ടേറെ വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്.  കായികാധ്വാനം  നടത്തുന്നവർ മാത്രമാണ് തൊഴിലാളി വർഗ്ഗത്തിൽ ഉൾപ്പെടുന്നവരെന്നും  ബൗദ്ധികമായി അധ്വാനിക്കുന്നവർ അതിന്റെ ഭാഗമല്ലെന്നുമുള്ള ചിലരുടെ ചിന്തയെ തുറന്നു കാണിക്കുന്നതാണ് അന്ന ഉൾപ്പെടെ വൈജ്ഞാനിക - വിവര വിനിമയ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ നേരിടുന്ന വിവരണാതീതമായ ചൂഷണം. അക്ഷരാർത്ഥത്തിൽ അവരുടെ അധ്വാനത്തെ ഊറ്റുകയാണ്  കോർപ്പറേറ്റ് മുതലാളിത്തം.  

അങ്ങനെ പിഴിഞ്ഞൂറ്റിയാണ് അവർ കൊള്ളലാഭം ഉണ്ടാക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം,  എട്ടു മണിക്കൂർ വിനോദം എന്ന ലോകമാകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ മുദ്രാവാക്യവും അതിനായി നടന്ന സമരങ്ങളും അതിന്റെ ഫലമായി ഉണ്ടായ നിയമങ്ങൾ നൽകുന്ന പരിരക്ഷയുമെല്ലാം തൊഴിലാളികൾ കൈവരിച്ചതിനെ  നിഷ്ഫലമാക്കുകയാണിപ്പോൾ. തൊഴിൽ  നിയമങ്ങൾ നൽകുന്ന പരിരക്ഷയിൽ മോദി ഗവൺമെൻറ് വെള്ളം ചേർക്കുകയും കോർപ്പറേറ്റ് ചൂഷണത്തിന് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ   ഈ മരണം ഉയർത്തുന്ന പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്.  

ജോലിഭാരം താങ്ങാൻ വീട്ടുകാർ പഠിപ്പിക്കുകയാണ് വേണ്ടതെന്ന കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന ഹൃദയശൂന്യമാണ്. ഇതേ മന്ത്രിയാണ്, സവാള വില കൂടിയപ്പോൾ ഞാൻ സവാള കഴിക്കില്ല അതിനാൽ അതിന്റെ വില കൂടിയ കാര്യം തനിക്കറിയില്ല എന്ന് പറഞ്ഞത്. കോർപ്പറേറ്റ് കമ്പനിയിലെ ജോലിയിൽ നിന്ന് ധനമന്ത്രി പദത്തിലേറിയ നിർമലാ സീതാരാമൻ കോർപ്പറേറ്റ് ചൂഷണത്തെ ന്യായീകരിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.  

കേന്ദ്ര സർക്കാരും അതിലെ ധനമന്ത്രിയും പ്രതിനിധീകരിക്കുന്നത് മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ വർഗ്ഗ താൽപര്യങ്ങളെയാണ്.  അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ,  ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്.  അതിനായി തൊഴിൽ  ചൂഷണത്തിനും അതിനെ സാധൂകരിക്കുന്ന നയങ്ങൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമേ പോംവഴിയുള്ളുവെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ