ആദ്യ ലോഡ് പച്ചക്കറികൾ കേരളത്തിൽ എത്തി. ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില (vegetable price hike) നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള സർക്കാർ നടപടികൾ ആരംഭിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നി അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ വാങ്ങി വിപണിയിലെത്തിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തിൽ എത്തി. ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്.
ഒരാഴ്ചക്കുള്ളിൽ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതൽ ലോഡ് പച്ചക്കറിയെത്തുമ്പോൾ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''ഗുണമേന്മ ഉറപ്പ് വരുത്തിയാണ് പച്ചക്കറികൾ സമാഹരിക്കുന്നത്. ഹോർട്ടി കോർപ്പ്, വിഎഫ് പിസി എന്നിവ വഴി കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഹോർട്ടി കോർപ്പ്, വിഎഫ് പിസിയും പച്ചക്കറി സംഭരിച്ച് വിപണിയിലിറക്കും. ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് ഇതിന് വേണ്ടിയുള്ള നടപടികളെടുക്കുന്നത്".
"പച്ചക്കറി മൊത്തക്കച്ചവടക്കാർ ബോധപൂർവ്വം വിലകൂട്ടാൻ ശ്രമിക്കരുത്. അങ്ങനെയുണ്ടായാൽ നടപടിയുണ്ടാകും. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീർഖകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്". രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.