
തിരുവനന്തപുരം:കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും, പിന്നെ കാലാവസ്ഥയുമാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട് റബ്ബറിന്‍റെ താങ്ങുവില കൂടി.മിനിമം താങ്ങുവില ഉയർത്തുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.
എന്ത് കാർഷിക പ്രശ്നം പറഞ്ഞാലും കേന്ദ്രത്തിലേക്ക് പോകാമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മോന്‍സ് ജോസഫ് പറഞ്ഞു. ഇവിടെ എന്ത് ചെയ്തു എന്ന് കൃഷിമന്ത്രി പറയുന്നില്ല. കേന്ദ്രം കർഷകരെ വഞ്ചിച്ചാൽ ഒപ്പം കൂടാമെന്നാണോ സംസ്ഥാനം കരുതുന്നത്? ആളെ പറഞ്ഞു പറ്റിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ.റബറിന്‍റെ വിലസ്ഥിരതാ ഫണ്ട് കാര്യത്തിൽ വോട്ട് നോക്കി പ്രഖ്യാപനം മാത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സർക്കാർ ഒന്നും ചെയ്തില്ല എന്നത് തെറ്റെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.1788 കോടി റബർ കർഷകർക്ക് നൽകിയത് കണ്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
റബ്ബറിന്‍റേതടക്കം ഇറക്കുമതി കൂടുന്ന സാഹചര്യത്തില്‍, കൃഷിയിൽ നിന്ന് ആളുകൾ പിൻമാറുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.കേന്ദ്രത്തിന് വിവേചനമുണ്ട്, അത് മറികടന്ന് കർഷകർക്ക് അനുകൂലമായ നിലപാടെടുക്കാൻ സർക്കാർ തയ്യാറാകണം. നാളികേര സംഭരണം കാര്യക്ഷമമാണെങ്കിൽ അത് നെഞ്ചിൽ കൈവച്ച് സർക്കാർ പറയണം. കഷ്ടകാലത്തിലൂടെ കർഷകർ കടന്ന് പോകുമ്പോൾ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ എങ്കിലും സർക്കാർ തയ്യാറാകണം. കാർഷിക കടാശ്വാസ കമ്മീഷൻ ഈ സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടി.150 കോടി ഇനിയും അനുവദിച്ച് നല്കാനുണ്ട്. 1 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയിട്ടില്ല. കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam