
പാലക്കാട്: 'മിഷൻ 110' മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്കെന്ന് മന്ത്രി പി രാജീവ്. അതിവേഗതയിലുള്ള ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളിൽ നിന്ന് ചോദിച്ചറിയുമെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 100 ലധികം സീറ്റ് എന്നത് 2016ലും 2021ലും യുഡിഎഫ് ഉന്നയിച്ച കണക്കാണ്. 2001ന് ശേഷം തുടർച്ചയായി കേരളത്തിൽ കോൺഗ്രസ് ദുർബലമാവുകയാണ്. 2016ലും 2021ലും കോൺഗ്രസിനോടാണ് ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറഞ്ഞത്. അതേ പാറ്റേൺ ഇത്തവണയും ആവർത്തിക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
ജനങ്ങൾക്കിടയിൽ സർക്കാരിൻ്റെ നല്ല കാര്യങ്ങളെത്തിയില്ലെന്ന പോരായ്‌മ പരിഹരിക്കും. മാധ്യമങ്ങൾ പോലും നല്ല കാര്യങ്ങൾ കൊടുക്കാൻ വിമുഖത കാണിച്ചു. എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളിൽ നിന്ന് ചോദിച്ചറിയും. മന്ത്രിമാരും എംഎൽഎമാരും നേരിട്ടിറങ്ങും. കുറവുകൾ ഉണ്ടെങ്കിൽ, പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉടൻ നടത്തുമെന്നും പി രാജീവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിക്കാൻ സാധ്യതയുളിടത്തെല്ലാം കോൺഗ്രസും ബിജെപിയും പരസ്പരം സഹായിച്ചു. ഇടത് സർക്കാർ തുടരും. എൽഡിഎഫ് 3.0 മതനിരപേക്ഷയിൽ വിശ്വസിക്കുന്നവരുടെ ആവശ്യം ഇടതുപക്ഷമുണ്ടാകണമെന്ന് മതന്യൂനപക്ഷങ്ങൾപോലും ആഗ്രഹിക്കുന്നു. സതീശൻ്റെ സിനഡ് സന്ദർശം മിന്നൽ പരിശോധന പോലെയാണ് സതീശൻ്റെ സിനഡ് സന്ദർശം. സിനഡിൽ ആർക്കും പോകാം സിനഡിൻ്റെ തലേ ദിവസം ഞാനും പോയിരുന്നു. സിനഡിൽ സതീശൻ പോയി കൊണ്ട് എല്ലാ വോട്ടും യുഡിഎഫിന് പോകുമെന്നാണോ കരുതുന്നതെന്നും പി രാജീവ് ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വിശദമായ അവലോകനത്തിനായും നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനും ഇടതുമുന്നണി യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് എകെജി സെന്ററിലാണ് യോഗം. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി പഠിച്ച ഓരോ പാർട്ടികളും അവരുടെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. ഭരണവിരുദ്ധ വികാരവും ശബരിമലയും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐയും ജനതാദൾ എസ്സും ആർജെഡിയും ഉൾപ്പെടെയുള്ള പാർട്ടികൾ വിലയിരുത്തിയിട്ടുള്ളത്. ഇത് പൂർണമായും സിപിഎം അംഗീകരിക്കുമോയെന്നാണ് അറിയേണ്ടത്. സീറ്റ് വിഭജന ചർച്ചകളുടെ പ്രാഥമിക വിലയിരുത്തലുകളും ഇടതുമുന്നണി യോഗത്തിൽ ഉണ്ടാവും. പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഒരുക്കങ്ങളും വിലയിരുത്തലുകളും ഇടതുമുന്നണി ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam