
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദം അവസാനിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും അടൂർ എംഎൽഎയും ചിറ്റയം ഗോപകുമാറും ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. അലൈൻമെന്‍റ് മാറ്റണമെന്ന നിലപാട് സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ആവർത്തിച്ചു. എന്നാൽ മാറ്റം പ്രയോഗികമല്ലെന്നാണ് കെആര്‍എഫ്ബി ഉദ്യോഗസ്ഥരുടെ നിലപാട്.
മന്ത്രിയുടെ ഭർത്താവിന് വേണ്ടി ഓടയുടെ ഗതിമാറ്റിയെന്ന് ആരോപിച്ച് പഞ്ചായത്തും പിന്നീട് കോൺഗ്രസും നിലവിൽ നിർമാണം തടഞ്ഞിരിക്കുകയാണ്. തർക്കം ഏഴംകുളം കൈപ്പട്ടൂർ റോഡ് നിർമ്മാണത്തെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് സ്ഥലം എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ചർച്ച വിളിച്ചത്. അലൈൻമെന്‍റ് മാറ്റണമെന്ന നിലപാട് പഞ്ചായത്തും കോൺഗ്രസും ആവർത്തിച്ചു. എന്നാല്‍, അലൈൻമെൻറ് മാറ്റാനാകില്ലെന്ന് കെ ആർ എഫ് ബി ഉദ്യോഗസ്ഥരും നിലപാടെടുത്തു. തുടർന്നാണ് നാളെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചത്.
അലൈൻമെന്റ് തയ്യാറാക്കിയപ്പോൾ പരാതികൾ ഉണ്ടായിരുന്നില്ലെന്നാണ് കെ ആർ എഫ് ബി നിലപാട്. അതേസമയം തർക്ക മേഖലയിലെ പുറമ്പോക്ക് അളന്ന് തിരിക്കും. കെട്ടിട ഉടമ ജോർജ് ജോസഫും സ്ഥലം അളന്നു തിരിക്കണം എന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. അതിവേഗം തർക്കം പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam