
തിരുവനന്തപുരം: പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൃക്കാക്കരയില്‍ എന്‍ഡിഎ പ്രചരണത്തിനെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജോര്‍ജ് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും- വി ശിവന്‍കുട്ടി പറഞ്ഞു.
തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് പി.സി. ജോര്‍ജ് തൃക്കാക്കരയില്‍ എത്തിയത്. കടുത്ത ഭാഷയിലാണ് ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ വിമര്‍ശനം.
എന്നാല്‍, അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിൽ നിന്നുണ്ടാകുന്നതെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. സഖാവ് പിണറായി വിജയൻ ആരെന്ന് ജനത്തിനറിയാം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നത്- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Read More : പിസി ജോർജിനെതിരെയുള്ള സർക്കാർ നടപടി പ്രീണന രാഷ്ട്രീയം; സർക്കാരിനെ വിർശിച്ച് ദീപികയിൽ മുഖപ്രസംഗവും ലേഖനവും
'പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി സി ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നത്. പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. ശക്തമായ ഒരു സർക്കാർ ഇവിടുണ്ട്. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കും'- മന്ത്രി പറഞ്ഞു.
Read More : തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിലേക്ക്: കൊട്ടിക്കലാശം പാലാരിവട്ടത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam