
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലുയര്‍ത്തി സിപിഐ. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ ഉയര്‍ത്തുന്ന വിമര്‍ശനം. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയര്‍ന്ന വിമര്‍ശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.
മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, ശനിയാഴ്ച ഡിസ്ചാര്‍ജ്
അതേ സമയം, കെ യു ജനീഷ് കുമാർ എംഎൽഎ ക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു. ജനീഷ് കുമാറിനു സിപിഐയോട് പുച്ഛമാണെന്നും എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തൽ.
ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരിൽ എൽഡിഎഫ് ഇടപെടുന്നു, പരസ്യപ്രതികരണം വിലക്കി
കാനത്തിനെതിരെയും വിമര്‍ശനം
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തിലുയര്‍ന്നത് രൂക്ഷ വിമർശനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയര്‍ത്തുന്ന ചോദ്യം. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമര്‍ശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam