
തിരുവനന്തപുരം: നവകേരളത്തിന്‍റെ സൃഷ്ടിക്ക് സഹായകരമായ മാറ്റം കിഫ്ബി കൊണ്ട് ഉണ്ടായെന്നും, കോട്ടയത്ത് കിഫ്ബി ഫണ്ട് കൊണ്ട് നടപ്പാക്കിയത് വലിയ വികസന പദ്ധതികളാണെന്നും മന്ത്രി വിഎൻ വാസവൻ. കോട്ടയം ജില്ലയിൽ തന്‍റെ മണ്ഡലത്തിലാണ് കിഫ്ബിയുടെ ഫണ്ട് കൂടുതലും വിനിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിലൊന്ന് മെഡിക്കൽ കോളേജാണ്. 1250 കോടിയുടെ വികസനപ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ നടപ്പിലാക്കി. എംജി യൂണിവേഴ്സിറ്റിയുടെ പശ്ചാത്തല വികസനം, ലാബ്, സ്പോർട്സ് കോംപ്ലക്സ് തുടങ്ങി 500 കോടിയോളം രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. കോട്ടയത്ത് ജില്ലാ ആശുപത്രി മന്ദിരമടക്കം ആശുപത്രി കെട്ടിടങ്ങൾ, കുടുവെള്ള പദ്ധതി, പാലങ്ങൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കിഫ്ബി വഴി കോട്ടയത്ത് നടപ്പാക്കിയതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സർക്കാർ നടപ്പാക്കിയിട്ടുള്ള ദിശാബോധം നൽകുന്ന വികസനപ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് വിഴിഞ്ഞം തുറമുഖമെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി മാത്രം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഭാവിയിൽ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള വികസന മുന്നേറ്റം കേരളത്തിനും രാജ്യത്തിനും വിഴിഞ്ഞം തുറമുഖത്തിലൂടെ ഉണ്ടാകും. കൊളംബോയിലോ ദുബൈയിലോ പോലും വരാത്ത വമ്പൻ ഷിപ്പുകൾ വന്ന് പോയി എന്നത് ചുരുങ്ങിയ കാലം കൊണ്ടുണ്ടായ വലിയ നേട്ടമാണ്. ഒന്നാം ഘട്ടത്തിൽ ഇത്രയേറെ ബിസിനസ് നടക്കുന്നുണ്ടെങ്കിൽ രണ്ടും മൂന്നും ഘട്ടങ്ങൾ കഴിയുമ്പോൾ വലിയ മുന്നേറ്റമുണ്ടാക്കാനാകും. ക്രൂയിസ് കപ്പലുകൾ കൂടി വരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലയുൾപ്പടെ വലിയ വികസനം കേരളത്തിനുമുണ്ടാകും. റോഡ് കണക്ഷനു വേണ്ടിയുള്ള സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
റെയിൽവേ കണ്ക്ടിവിറ്റിക്കായി 10.7 കി.മി ആണ് വേണ്ടത്. അതിൽ രണ്ട് വില്ലേജുകളിൽ സ്ഥലമെടുപ്പ് പൂർത്തിയായി. ഇതിൽ 9.2 കി.മി തുരങ്കപാതയാണ്. തുരങ്കപാതയ്ക്കുള്ള സർവ്വേ നടന്നു കഴിഞ്ഞു. കൊങ്കൺ റെയിൽവേയാണ് ഡിപിആർ തയ്യാറാക്കിയത്. ഇത് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകരിച്ചു. പരിസ്ഥിതി ആഘാത പഠനവും, സാമൂഹിക ആഘാത പഠനവും പൂർത്തിയായി അംഗീകാരം ലഭിച്ചു. ഇനി വിഴിഞ്ഞം പ്രദേശത്തെ കുറച്ച് സ്ഥലം ഏറ്റെടുപ്പ് കൂടിയാണ് ബാക്കിയുള്ളത്. തുരങ്കപാത ആയതിനാൽ ആരെയും ഒഴിപ്പിക്കാതെ തന്നെ വളരെ ഭംഗിയായി പാത നടപ്പാക്കാനാകും. 2028ൽ കമ്മീഷൻ ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോവുന്നത്. സംസ്ഥാന സർക്കാർ ഇതിനായി 1482 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്‍റ് തരേണ്ട ഗ്രാന്‍റ് നയാ പൈസ തന്നില്ല. നമുക്ക് അവസാനം തന്നത് ലോൺ ആണ്. വിഴിഞ്ഞത്ത് നബാർഡ് വായ്പയാണ് സഹായകമായത്. ഇന്ത്യക്ക് തന്നെ കേരളം സംഭവാന ചെയ്ത, വികസന രംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന വിഴിഞ്ഞം തുറമുഖം ഭാവിയിൽ കേരളത്തിന്‍റെ കാർഷിക, തൊഴിൽ രംഗത്ത് വലിയ കുതിച്ച് ചാട്ടമുണ്ടാക്കുന്ന വികസനത്തിന്‍റെ വലിയൊരു ഏടാകുമെന്ന് അഭിമാനിക്കാം.
ദേവസ്വം വകുപ്പിൽ കിഫ്ബി വഴി നടപ്പിലാക്കിയ പ്രധാന വികസനം ശബരിമല ഇടത്താവളങ്ങളാണ്. ശബരിമല ഇടത്താവളങ്ങൾ നിർമ്മിക്കുന്നതിനായി 146 കോടി രൂപ കിഫ്ബി വഴി ലഭ്യമായി. എരുമേലി, ചെങ്ങന്നൂർ, നിലക്കൽ, കഴക്കൂട്ടം തുടങ്ങി വിവിധയിടങ്ങളിൽ ഇടത്താവളങ്ങൾ സജ്ജീകരിച്ചു. തുറമുഖ വകുപ്പിൽ പശ്ചാത്തല വികസനത്തിനും പുനരുദ്ധാരണത്തിനും കിഫ്ബി ഫണ്ട് വഴി പദ്ധതികൾ നടപ്പാക്കി. ജലപാത വലിയൊരു രൂപത്തിൽ മുന്നോട്ട് കൊണ്ടുപോവുകയാണ്. ടൂറിസം മേഖലക്ക് ജലപാത വലിയൊരു മുതൽകൂട്ടാവും. കോട്ടയം പോർട്ട് ഉണ്ടാക്കുന്ന സമയത്ത് കോട്ടയം എംഎൽഎആണ്. അന്ന് എല്ലാവരും എന്നെ പരിഹസിച്ചു. ഇപ്പോൾ അത് ബ്രേക്ക് ഈവൻ പോയിന്‍റിലാണ്. ഇപ്പോഴത് തുറുഖ വകുപ്പിന് കീഴിലേക്ക് വന്നു. അവിടേക്ക് ചരക്ക് ഗതാഗതം ആരംഭിച്ചു.
സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ മികച്ച പ്രവർത്തനമാണ് സഹകരണവകുപ്പിന് കീഴിൽ നടക്കുന്നത്. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകിയത് വലിയ മാറ്റമുണ്ടാക്കി. നിയമ ഭേതദഗതി കൊണ്ടുവന്ന് സഹകരണ ബാങ്കുകളുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രതിപക്ഷ ഭരണപക്ഷ പിന്തുണയോടെ ബില്ല് പാസാക്കി. ഓഡിറ്റിംഗ് സിസ്റ്റം വന്നതോടെ ജീവനക്കാർക്ക് പോലും ക്രമക്കേട് ചെയ്യാനാവാതെ, അഴിമതി തടയാൻ കഴിഞ്ഞു. സഹകരണ വകുപ്പിന് കീഴിൽ കോട്ടയത്ത് അക്ഷര മ്യൂസിയം സ്ഥാപിച്ചു. സഹകരണ വകുപ്പിന്‍റെ കീഴിൽ സഹകരണ മില്ല് ആരംഭിച്ചു. ഇതോടെ നെല്ല് സംഭരണം എളുപ്പമാകുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam