
മലപ്പുറം:താനൂർ ബോട്ട് അപകടത്തിന് കാരണം മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിമാരായ അബ്ദുൾ റഹ്മാനും മുഹമ്മദ് റിയാസിനും നിയമവിരുദ്ധ ബോട്ട് യാത്രയെ പറ്റി നേരിട്ട് അറിവുണ്ടായിരുന്നു. അവർക്ക് നാട്ടുകാർ പരാതിയും നൽകിയിരുന്നു. എന്നിട്ടും നടപടിയെടുക്കാതിരുന്നത് കൊണ്ടാണ് 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ബോട്ട് ഉടമ അബ്ദുൾ റഹിമാന്‍റെ സ്വന്തം ആളാണ്. അതുകൊണ്ടാണ് ഇയാളുടെ നിയമലംഘനത്തിനെതിരെ അധികൃതർ നടപടിയെടുക്കാതിരുന്നത്. ബോട്ട് ഉടമ മാത്രമല്ല മന്ത്രിമാരും ഈ ദുരന്തത്തിന് ഉത്തരവാദികളാണ്. മുഖ്യമന്ത്രി നേരിട്ട് വന്ന് ലീഗിന്റെ നേതാക്കളുമായി ചർച്ച നടത്തിയത് കൊണ്ട് പ്രശ്നം അവസാനിച്ചോ? എന്തുകൊണ്ടാണ് ഉദ്യോഗസ്ഥൻമാരുടെ വീഴ്ച അന്വേഷിക്കാത്തത്? രേഖാമൂലം നൽകിയ പരാതി എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കണം. തട്ടേക്കാട് തേക്കടി ദുരന്തങ്ങളുണ്ടായപ്പോഴുള്ള അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് സർക്കാർ അലമാരയിൽ പൊടിപിടിച്ചു കിടക്കുന്നത്? ഫിഷറീസ് ബോട്ട് എങ്ങനെ വിനോദസഞ്ചാര ബോട്ടായി മാറിയെന്ന് റിയാസ് പറയണം. മുസ്ലിംലീഗ് എന്തുകൊണ്ടാണ് മൗനം ഇതിൽ പാലിക്കുന്നത്. പ്രതിപക്ഷം സർക്കാരിന്‍റെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam