
കൊച്ചി: വോട്ടെണ്ണാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കളമശ്ശേരി മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം കീ കാണാനില്ല. ഇതുവരെ സ്ട്രോങ്ങ് റൂം തുറക്കാൻ ആയിട്ടില്ല. പൂട്ട് തല്ലിപ്പൊളിക്കാനൊരുങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ പി രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി. അതേ സമയം, കളമശ്ശേരി പോസ്റ്റൽ ബാലറ്റ് പുറത്തേക്ക് എത്തിച്ചു. പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച മുറിയും മറ്റൊരു മുറിയും തുറന്നിട്ടുണ്ട്. എന്നാൽ, ഇനി പ്രധാനപ്പെട്ട ഒരു മുറി കൂടെയാണ് തുറക്കാനുള്ളത്.
അതെ സമയം, സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഇവിഎം മെഷിനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam