
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സിഡബ്യുസിക്ക് (CWC) മുന്നിൽ അനുപമ (Anupama) ഇന്ന് ഹാജരാകും. പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും നിർദ്ദേശമുണ്ട്. കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബകോടതിയുടെ നിർദ്ദേശപ്രകാരമാണ് സിഡബ്യുസി നടപടി. കേസിൽ തുടർനടപടി സ്വീകരിക്കാൻ സിഡബ്യുസിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിഡബ്യുസി ചെയർപേഴ്സണും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അനുപമ സമരം തുടരുകയാണ്. ശിശു ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നിൽ കുഞ്ഞിനായി തൊട്ടിൽകെട്ടിയായിരുന്നു ഇന്നലെ അനുപമയുടെ സമരം. സിമിതി ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികൾ നടക്കുമ്പോഴായിരുന്നു പുറത്ത് അനുപമയുടെ വേറിട്ട സമരം. വാഗ്ദാനങ്ങളുണ്ടായെങ്കിലും ഇതുവരെ ആരും നീതിക്കായി ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞു.
സമരം നാലാം ദിവസമായപ്പോൾ പെരുമഴയത്ത് അനുപമയ്ക്ക് സമരപ്പന്തൽ കെട്ടാൻ പൊലീസ് അനുമതി നൽകി. പന്തലിനുള്ളിൽ താൻ കാത്തിരിക്കുന്ന കുഞ്ഞിനെയാവശ്യപ്പെട്ട് അനുപമയൊരു തൊട്ടിൽകെട്ടുകയായിരുന്നു. പ്രതിഷേധം കനക്കുമോയെന്ന ആശങ്കയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ശിശുദിന റാലി നയിച്ച്, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനടക്കമുള്ളവർ കടന്നു പോകാൻ നേരം പൊലീസ് ബാരിക്കേഡ് തീർത്തു. അതിന് മുകളിലൂടെ തൊട്ടിലും റോസാപ്പൂക്കളും പ്ലക്കാർഡും ഉയർത്തിക്കാട്ടി അനുപമയടക്കമുള്ളവർ പ്രതിഷേധിച്ചത്.
പ്രസംഗത്തിലാരും അനുപമയെയോ കുഞ്ഞിനെയോ സമരത്തെയോ പരാമർശിച്ചില്ല. അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദമായ ശേഷം അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടാൻ ഇടപെടുമെന്ന് എല്ലാവരും പ്രഖ്യാപിച്ചിരുന്നെങ്കിലും തെറ്റുകാർക്കെതിരെ നടപടിക്കോ, കുഞ്ഞിനെ തിരികെ കിട്ടാനോ പ്രതീക്ഷ നൽകുന്ന ഇടപെടലുണ്ടായില്ലെന്ന് അനുപമ പറയുന്നു. സമരം അനിശ്ചിതകാലത്തേക്ക് ശക്തമായി തുടരാൻ തന്നെയാണ് അനുപമയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam